ചാലക്കുടി: തമിഴ്നാടുമായുള്ള പിഎപി കരാറിനു ദീർഘകാലാടിസ്ഥാനത്തിൽ ഉപ കരാർ ഉണ്ടാക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
പറമ്പിക്കുളം - ആളിയാർ കരാർപ്രകാരം, കേരളത്തിന് അർഹമായ ജലം നേടിയെടുക്കണമെന്നും, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പിഎപി കരാർപ്രകാരം ഫെബ്രുവരി ഒന്നിനു കേരള ഷോളയാർ നിറയ്ക്കാതെ തമിഴ്നാട് കരാർലംഘനം നടത്തിയിട്ടും കേരള സർക്കാർ ഇടപെടൽ നടത്തിയില്ലെന്നു വി.ഡി. സതീശൻ ആരോപിച്ചു. കരാർ നടപ്പിലാക്കാത്തതാണ് പദ്ധതിപ്രദേശത്തെ ജലദൗർലഭ്യത്തിനു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎപി കരാറിനു കാലാവധി നിശ്ചയിക്കാതിരുന്നതും തിരിച്ചടിയാണ്. ഫെബ്രുവരി ഒന്നിനു വെള്ളം തുറന്നുവിടാത്ത തമിഴ്നാട് ചാലക്കുടിപ്പുഴയിൽ വെള്ളം ഉയരുമ്പോഴാണ് വെള്ളം തുറന്നുവിടുന്നത്. ഇതു വെള്ളപ്പൊക്കത്തിനു കാരണമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ ഓഫീസിനു മുന്പിൽ നടന്ന സമരത്തിൽ പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രമണ്യൻ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ലീന ഡേവീസ് , പരിസ്ഥിതിപ്രവർത്തകരായ എസ്.പി. രവി, മോഹൻദാസ്, കുസുമം ജോസഫ്, ചാലക്കുടി ഫൊറോന വികാരി ഫാ. ജോളി വടക്കൻ, നേതാക്കളായ വി.ഒ. പൈലപ്പൻ, എം.ടി. ഡേവീസ് , ടി.എ.ആന്റോ, പി.കെ. ഭാസി, ഷോൺ പെല്ലിശേരി, സി.ജി. ബാലചന്ദ്രൻ, ഒ.എസ്. ചന്ദ്രൻ, ഐ.ഐ. അബ്ദുൾമജീദ്, കലാകാരൻമാരായ കലാഭവൻ ജയൻ, മുരളി ചാലക്കുടി, ജോബി കലാഭവൻ എന്നിവർ പ്രസംഗിച്ചു.
നിരവധി സംഘടനകളും വ്യക്തികളും സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.