ശ്രീകണ്ഠപുരം: പയ്യാവൂർ-പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടകശേരി പാലം ഉടൻ യാഥാർഥ്യമാക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും കിഫ്ബി, കെട്ടിടങ്ങളുടെയും സി.ആർ.എഫ് പ്രവൃത്തികളുടെയും അവലോകന യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം ആവശ്യപ്പെട്ടത്. കുടിയേറ്റജനതയുടെ കൈക്കരുത്തിൽ പടുത്തുയർത്തിയ കണ്ടകശേരി പാലം അപകടാവസ്ഥയിലാണ്.
2019, 2020 പ്രളയത്തിൽ പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിച്ച് കൈവരികൾ തകർന്നിരുന്നു. തകർന്ന കൈവരികളുടെ ഭാഗത്ത് മുളകൾ കെട്ടിവെച്ചാണ് നിലവിൽ അപകടം ഒഴിവാക്കുന്നത്. ഇത് ഉടൻ പുതുക്കി പണിയണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കണ്ടകശേരി പാലത്തിന്റെ ഇൻവസ്റ്റിഗേഷൻ റിപ്പോർട്ട് ചീഫ് എൻജിനിയർ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടെൻ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. പ്രവർത്തികൾക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.