ന്യൂഡൽഹി: ഉദയ്പുർ ചിന്തൻ ശിബിരത്തിനു ശേഷം ചേർന്ന പ്രവർത്തകസമിതിയിൽ തീരുമാനിച്ച രാഷ്ട്രീയകാര്യ സമിതിക്കു കോണ്‍ഗ്രസ് രൂപം നൽകി. 2024 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾക്കായി കർമസമിതിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചു. ഭരതപര്യടനം ഏകോപിപ്പിക്കുന്നതിനായി മറ്റൊരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള രാഷ്ട്രീയകാര്യ സമിതിയിൽ എട്ടംഗങ്ങളാണുള്ളത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ദിഗ് വിജയ് സിംഗ്, അംബിക സോണി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കെ.സി വേണുഗോപാൽ, ജിതേന്ദ്ര സിംഗ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇതിൽ ഗുലാം നബിയും, ആനന്ദ് ശർമ്മയും പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട ജി-23 നേതാക്കളിൽ ഉൾപ്പെട്ടവരാണ്.
പൊതു തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി രൂപീകരിച്ച കർമസമിതിയിലും എട്ടംഗങ്ങളാണുള്ളത്. പി. ചിദംബരം, മുകുൾ വാസ്നിക്, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ, അജയ് മാക്കൻ, രണ്‍ദീപ് സുർജേവാല, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു തുടങ്ങിയവർ ഉൾപ്പെടുന്നു. ഭാരത് ജോഡോ യാത്ര പ്ലാനിംഗ് ഗ്രൂപ്പിൽ ദിഗ് വിജയ് സിംഗ്, സച്ചിൻ പൈലറ്റ്, ശശി തരൂർ തുടങ്ങി ഒൻപത് അംഗങ്ങളാണുള്ളത്.
തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾക്കായി രൂപീകരിച്ച കർമസമിതിയിൽ ഉൾപ്പെട്ട സുനിൽ കനുഗൊലു 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനായി പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചയാളാണ്. 2017 യുപി തെരഞ്ഞെടുപ്പിൽ സുനിൽ പ്രശാന്ത് കിഷോറിനൊപ്പം ബിജെപിക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സജീവമല്ലാത്ത സുനിൽ പൊതുവേ മാധ്യമങ്ങളിൽനിന്നും അകന്നുനിൽക്കുന്ന സമീപനമാണ് വച്ചുപുലർത്തുന്നത്.
അടുത്ത കർണാടക നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി കോണ്‍ഗ്രസിനുവേണ്ടി പ്രവർത്തിക്കുന്നതിനിടെയാണ് സുനിലിനെ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുള്ള കർമസമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2014ൽ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു കാന്പയിനുകൾക്ക് നേതൃത്വം നൽകിയ സംഘത്തിലെ പ്രധാനിയായിരുന്നു സുനിൽ. പിന്നീട് പ്രശാന്ത് കിഷോറിന്റെ സിറ്റിസണ്‍ ഫോർ അക്കൗണ്ടബിൾ ഗവേണൻസ് ടീമിന്റെ ഭാഗമായി ബിജെപിക്കുവേണ്ടി പ്രവർത്തിച്ചു.
2016ലാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാനായി ബിജെപി സുനിലിനെ നിയോഗിച്ചത്. ഇത് പ്രശാന്ത് കിഷോറുമായി തെറ്റിപ്പിരിയുന്നതിന് കാരണമായി. ഗുജറാത്ത് വ്യവസായി ദീപക് പട്ടേൽ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഹിമാൻഷു സിങ് എന്നിവരുമായി ചേർന്നാണ് അന്ന് സുനിൽ പ്രവർത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.