പത്തനംതിട്ട: ജില്ലയിലെ ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷാഫലം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷം നടപ്പിലാക്കിയ "നമ്മളെത്തും മുന്നിലെത്തും', 'മുന്നേറ്റം' പദ്ധതികൾ ഇക്കൊല്ലവും തുടരുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പനും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാറും പറഞ്ഞു.
കഴിഞ്ഞ മൂന്നുവർഷമായി നടപ്പിലാക്കിയ നമ്മളെത്തും മുന്നിലെത്തും പദ്ധതി ഇക്കൊല്ലം വിജയം കണ്ടുവെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിലയിരുത്തൽ. ഹയർ സെക്കൻഡറി പരീക്ഷാ ഫലത്തിൽ പതിനാലാം സ്ഥാനത്തായിരുന്ന പത്തനംതിട്ട ജില്ല ഇതാദ്യമായി പത്താം സ്ഥാനത്തെത്തി. പദ്ധതി വീണ്ടും നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്തിന് ഇതു പ്രചോദനമായതായും അജയകുമാർ പറഞ്ഞു.
നമ്മളെത്തും മുന്നിലെത്തും പദ്ധതിക്കായി ഇക്കൊല്ലം 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് ജില്ലയിലെ മുഴുവൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെയും യോഗം ഇന്ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാറും പങ്കെടുക്കും.
ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അധ്യാപകർ തയാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ച് മോഡൽ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും.
പഠനസഹായികൾ തയാറാക്കും
"നമ്മളെത്തും മുന്നിലെത്തും' പദ്ധതിയുടെ ഭാഗമായി രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രത്യേക പഠനസഹായികൾ തയാറാക്കും.15 വിഷയങ്ങൾക്കാണ് കഴിഞ്ഞ വർഷം പഠനസഹായികൾ വിതരണം ചെയ്തത്. എളുപ്പത്തിൽ ഈ വിഷയങ്ങൾ പഠിക്കുന്നതിന് ലളിതമായ നോട്ടുകളാണ് വിദഗ്ധരായ 50 അധ്യാപകർ തയാറാക്കിയിട്ടുള്ളത്.
ഇംഗ്ലീഷ്, ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങൾക്കാണ് ലളിതമായ പഠനസാമഗ്രികൾ തയാറാക്കിയിട്ടുള്ളത്. ഒന്നാം വർഷക്കാർക്ക് 15 എണ്ണം കൂടാതെ ഹിന്ദി, മലയാളം വിഷയങ്ങൾക്കും പഠനസഹായികൾ തയാറാക്കി നൽകും
.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, നിർവഹണ ഉദ്യോഗസ്ഥൻ ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ സജി വർഗീസ്, അക്കാദമിക് കോ-ഓർഡിനേറ്റർ അടൂർ ഗവ. ബോയ്സ് സ്കൂൾ അധ്യാപകൻ പി.ആർ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ വർഷം പദ്ധതി നടപ്പാക്കിയത്.
‘ഉന്നതി’ പദ്ധതിയുമായി ഹയർ സെക്കൻഡറി വകുപ്പ്
ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ "ഉന്നതി' പദ്ധതിയും ജില്ലയുടെ വിജയശതമാനം ഉയർത്തുന്നതിൽ സഹായകരമായിട്ടുണ്ട്.
ഉന്നതി പദ്ധതിയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രണ്ടാം വർഷ കുട്ടികൾക്കായി ലളിതമായ പഠനസാമഗ്രികൾ തയാറാക്കി പിഡിഎഫ് ഫോർമാറ്റിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലും ലഭ്യമാക്കി. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ കുറഞ്ഞ മാർക്കു നേടിയ കുട്ടികൾക്കായിട്ടാണ് ഉന്നതി പദ്ധതി നടപ്പിലാക്കുന്നത്.
80 മാർക്കുള്ള വിഷയങ്ങൾക്ക് 30ൽ താഴെ മാർക്ക് ലഭിച്ചവരും 60 മാർക്കുള്ള വിഷയങ്ങൾക്ക് 23ൽ താഴെ മാർക്ക് ലഭിച്ചവരുമാണ് ഉന്നതി പദ്ധതിയുടെ ഗുണഭോക്താക്കൾ.
എസ്എസ്എൽസിക്കാർക്ക് ‘മുന്നേറ്റം’ പദ്ധതി
എസ്എസ്എൽസി പരീക്ഷാഫലം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നടപ്പിലാക്കിയ മുന്നേറ്റം പദ്ധതിയും ഇക്കൊല്ലവും തുടരും. 25 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. പ്രത്യേക ക്ലാസുകളും ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണവും പദ്ധതിയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും പൊതുപരീക്ഷയ്ക്ക് മുന്നോടിയായി പ്രത്യേക ചോദ്യപേപ്പർ ഉപയോഗിച്ചുകൊണ്ട് പത്താം ക്ലാസുകാർക്ക് മോഡൽ പരീക്ഷ നടത്തും.
പത്താം ക്ലാസിലെ പരീക്ഷാരീതിക്കു വന്ന മാറ്റത്തിനനുസൃതമായി ഇക്കൊല്ലം മുന്നേറ്റം പദ്ധതിയും പരിഷ്കരിക്കും. പത്താംക്ലാസ് പരീക്ഷ പാസാകുന്ന കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനു സജ്ജരാക്കി മാറ്റുന്ന തരത്തിലുള്ള മാർഗനിർദേശം കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും ആലോചനയിലാണ്.