പത്തനംതിട്ട: കനത്ത മഴയില്‍ ജില്ലയിൽ മൂന്ന് മരണങ്ങള്. പള്ളിക്കല്‍ പഴങ്കുളം സ്വദേശി മണിയമ്മാള് (76), പെരിങ്ങനാട് അട്ടക്കോട് സ്വദേശി ഗോവിന്ദന് (63), ബിഹാര്‍ സ്വദേശി നരേഷ് (25) എന്നിവരുടെ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നു മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തനിവാരണത്തിനായി ജില്ലയില്‍ കൺട്രോൾ റൂമുകൾ തുറന്നു. കണ്ട്രോള് റൂമുകളിലേക്ക് ജനങ്ങള്‍ക്ക് അവശ്യസാഹചര്യങ്ങളില്‍ ബന്ധപ്പെടാം.
കളക്ടറേറ്റ്: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221, 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293, 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826, 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442, 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303, 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087, 9446318980
മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
പത്തനംതിട്ട: പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇന്നു മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഷട്ടറുകള്‍ പൂര്‍ണതോതില്‍ ഉയര്‍ത്തും.
ഇതുമൂലം കക്കാട്ടാറില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍ വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണം.
നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
പത്തനംതിട്ടയില്‍ 25 വരെ മഞ്ഞ അലര്‍ട്ട്
പത്തനംതിട്ട: ജില്ലയില്‍ ഇന്നു മുതല്‍ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലി മീറ്റര്‍ വരെ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.
മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിക്കും. അതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. ജലാശയങ്ങളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണം.
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോടുകൂടിയ മിതമായ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനകലെയായി ന്യൂനമർദം രൂപപ്പെട്ടു. വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത.
തുടര്‍ന്ന് വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തിപ്രാപിച്ചു വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട ബിഹാർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മല്ലപ്പള്ളി: മണിമലയാറ്റിൽ കോമളം കടവിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ബിഹാർ സ്വദേശി നരേഷി (25)ന്റെ മൃതദേഹം കണ്ടെത്തി. ഇയാളുടെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കണ്ണംകര കടവിനു സമീപം മുളംകാട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
മേയ് 14ന് മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവും മുങ്ങി മരിച്ചിരുന്നു. തിരുവല്ലയിൽനിന്നും പത്തനംതിട്ടയിൽനിന്നും എത്തിയ ഫയർഫോഴ്സും സംഘമാണ് അന്ന് മൃതദേഹം കണ്ടെത്തിയത്. മല്ലപ്പള്ളിയിൽ ഫയർ സ്റ്റേഷൻ ഇല്ലാത്തത് മൂലം അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ ഫയർ ഫോഴ്സ് സംഘം വരുന്നതും കാത്തിരിക്കേണ്ട അവസ്ഥയാണ്.
മല്ലപ്പള്ളിയിൽ ഫയർ സ്റ്റേഷൻ സേവനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.