ചെങ്ങന്നൂർ: നിക്ഷേപത്തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പാണ്ടനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ കൂട്ടായ്മ ഉപരോധം നടത്തി. നിക്ഷേപത്തുക തിരികെ നൽകുക, വൻ സാമ്പത്തിക തിരിമറി നടത്തിയ ഭരണസമിതിക്കെതിരേ നിയമനടപടി സ്വീകരിക്കുക, ബാങ്കിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് നിക്ഷേപകരുടെ കൂട്ടായ്മ മാസങ്ങളായി നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ തുടർച്ചയായാണ് ബാങ്കിൽ ഉപരോധ സമരം നടത്തിയത്.
നിരവധി പേരുടെ നിക്ഷേപ കാലാവധി പൂർത്തിയായ ഒൻപത് കോടി രൂപയോളം വരുന്ന എഫ്ഡി തുകയാണ് മടക്കി നൽകാനുള്ളത്. കൂടാതെ കാർഷിക മേഖലയ്ക്കാവശ്യമായ കൃഷി വായ്പ, വളം, കീടനാശിനി എന്നിവ നൽകുന്നില്ലെന്നും പണയ ഉരുപ്പടികളായ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാൻ എത്തുന്നവർക്ക് കൃത്യസമയത്ത് ഇവ കൊടുക്കാതെ ഒഴിവുകഴിവുകൾ പറഞ്ഞ് മടക്കി അയയ്ക്കുന്നതായും കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു.
സമരസമിതി ചെയർമാൻ കെ.ബി.യശോധരൻ ഉദ്ഘാടനം ചെയ്തു. കൺവീനർ തോമസ് എം. ജോർജ് അധ്യക്ഷനായി. സുകു ശാമുവേൽ, ഡോ. സൈലസ്, നാൻസി സൈലസ്, വി.ജി. മനോഹരൻ , ജോൺസൺ കൂടാംപള്ളത്ത്, ലിസ ജോൺസൺ, ജോയി പി. ചാക്കോ, വി. വർഗീസ്, രാജീവ് കുമാർ, ഉത്തമൻ, സരള തോമസ്, ബേബി തുടങ്ങിയവർ നേതൃത്വം നൽകി.