ആലപ്പുഴ: ഇന്നലെ വൈകിട്ടോടെ പെയ്ത ശക്തമായ മഴയില്‍ ദേശീയപാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി. അരൂര്‍ മുതല്‍ തുറവൂര്‍ വരെ ചന്തിരൂര്‍, എരമല്ലൂര്‍, കൊച്ചുവെളിക്കവല, എരമല്ലൂര്‍ പിള്ളമുക്ക്, അരൂര്‍ ക്ഷേത്രം കവല, അരൂര്‍ പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലാണ് ഒരടിയോളം ഉയരത്തില്‍ പെയ്ത്തുവെള്ളം നിറഞ്ഞത്.
ഇരുചക്രവാഹനങ്ങള്‍ വെള്ളം നിറഞ്ഞുനില്ക്കുന്ന കുഴികളില്‍ അകപ്പെട്ടതോടെ ഗതാഗതക്കുരുക്കുമുണ്ടായി. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് കുറുകെക്കടക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നു. ദേശീയപാത ജോലി നടക്കുന്ന തുറവൂര്‍ ഒറ്റപ്പുന്നവരെയുള്ള ഭാഗത്ത് പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. തുറവൂര്‍ ജംഗ്ഷന് തെക്കു ഭാഗത്തുള്ള ടയര്‍കടയിലെ താഴത്തെ നിലയില്‍ പകുതിയോളം വെള്ളം കയറി. അപകടം ഉണ്ടാകാതിരിക്കാന്‍ കുത്തിയതോട് വൈദ്യുതി സെക്ഷനില്‍നിന്നുള്ള ജീവനക്കാരെത്തി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.
ഉയർന്ന ദേശീയപാത
വീടുകളെ വെള്ളത്തിലാക്കി
ദേശീയപാതയ്ക്കു മുന്‍പുണ്ടായിരുന്ന പാതയേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്. ഇതു കാരണം വ്യാപാരസ്ഥാപനങ്ങളും വീടുകളും താഴ്ന്നു. പാതയോരത്ത് വെള്ളം ഒഴുകി പോകുന്ന നീര്‍ച്ചാലുകളും കാനകളും ഇല്ലാതായതോടെ ഇവിടങ്ങളിലേക്ക് വെള്ളം ഇരച്ചുകയറുകയാണ്. കുത്തിയതോട് പാലത്തിനു സമീപമുള്ള മൂന്നു വീടുകള്‍ വെള്ളക്കെട്ടിലാണ്. അരൂര്‍ ക്ഷേത്രം ജംഗ്ഷനിലും കനത്ത വെള്ളക്കെട്ടാണ്. വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചന്തിരൂര്‍ വെളുത്തുള്ള വി.കെ. ഗൗരിശന്റെ വീടിന്റെ മുകളിലേക്ക് മരം വീണ് ഭിത്തികള്‍ക്ക് വിള്ളലുണ്ടായി. ജനല്‍ പാളികളും തകര്‍ന്നു.
ഓറഞ്ച് അലേര്‍ട്ട്
പിന്നെ ചുവപ്പായി
കാലാവസ്ഥ മാറിമറിഞ്ഞതോടെ അലേർട്ടുകളും മാറി. മഴ കനത്തോടെ ജില്ലയുടെ ഓറഞ്ച് അലര്‍ട്ട് റെഡ് അലര്‍ട്ടായി മാറി. ആദ്യം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പകല്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നല്ല വെയിലായിരുന്നു.
എന്നാല്‍, വൈകിട്ട് മാനം കറുത്തു. വൈകിട്ട് 6 മുതല്‍ രാത്രി 9 വരെയുള്ള സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവുപ്പിന്റെ മുന്നറിയിപ്പ് വൈകിട്ട് അഞ്ചിന് എത്തി. പിന്നാലെ കേന്ദ്രാ കാലാവസ്ഥാവകുപ്പ് ആലപ്പുഴ ഉള്‍പ്പെടെയുള്ള 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നിരവധി തോടുകള്‍
ശുചീകരിക്കാന്‍ ബാക്കി
മഴക്കാലപൂര്‍വ ശുചീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി ആഴം കൂട്ടുന്നതിനും മാലിന്യം നീക്കുന്നതിനും വേണ്ടി 90 തോടുകളുടെ പേരുവിവരം ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍മാര്‍ നല്കി. മഴക്കാല ശുചീകരണത്തിന് തോട്, ഓട എന്നിവ ഉണ്ടെങ്കില്‍ ചേര്‍ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരില്‍നിന്നും നിര്‍ദേശം ആവശ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇത്രയും തോടുകളുടെ ലിസ്റ്റ് വന്നത്.
പോള നിറഞ്ഞതിനെതുടര്ന്നു നീരൊഴുക്കു നിലച്ച ആലപ്പുഴ അമ്പലപ്പുഴ തോട് ഉടന്‍ ശുചീകരിക്കുന്നില്ലെങ്കില് പാലസ്, ചുങ്കം, തിരുമല, പഴവീട്, തിരുവമ്പാടി, കളര്‍കോട് തുടങ്ങിയ വാര്‍ഡുകളില്‍ വെള്ളക്കട്ട് ഭീഷണി രൂക്ഷമാകുമെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാണിച്ചു.
മഴയിൽ വീടുകൾ
മുങ്ങുന്ന പതിവ്
അതേസമയം, തുടരെ പെയ്ത മഴയില്‍ എഎസ് കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 150 ലേറെ വീടുകള്‍ വീണ്ടും ഭീഷണിയിലായി. കൊമ്മാടി പാലം മുതല്‍ തുമ്പോളി മാധവ സ്കൂളിനു പുറകുവശം വരെ കനാല്‍ കരകവിഞ്ഞൊഴുകി. പുതിയതായി നിര്‍മിക്കുന്ന പോപ്പി, ആറാട്ടുവഴി പാലങ്ങളുടെ സമീപം ബണ്ട് നിര്‍മിച്ചതോടെ നീരൊഴുക്കു നിലച്ചാണു കഴിഞ്ഞദിവസം മുതല്‍ ജലനിരപ്പ് ഉയര്‍ന്നത്. ഇവിടെ വീടുകളും മുങ്ങി. തുടര്‍ന്നു ബണ്ടുകള്‍ മുറിച്ചു വിട്ടെങ്കിലും തോരാ മഴയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് കൂടുതല്‍ വീടുകള്‍ക്ക് ഭീഷണിയായി. തുടര്‍ന്നു കളക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാരുടെ ചുമതലയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രാത്രി തന്നെ ബണ്ടുകള്‍ കൂടുതല്‍ വീതിയിലും ആഴത്തിലും മുറിച്ചു വിട്ടു.
ശുചീകരിക്കാത്ത
ഇടത്തോടുകൾ പണിയായി
തോടുകളുടെ ശുചീകരണത്തിന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരുകോടി രൂപയുടെ പദ്ധതികള്‍ തയാറാക്കി. ആദ്യഘട്ടമെന്ന നിലയില്‍ ഒരുലക്ഷം രൂപ വീതം വാര്‍ഡുതല ശുചീകരണത്തിനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. സീ വ്യൂ, സക്കരിയ ബസാര്‍, ആശ്രമം, മുനിസിപ്പല്‍ ഓഫീസ് വാർഡുകളില്‍ മാത്രം കരാറുകാര്‍ പ്രവൃത്തി എടുത്തിട്ടില്ല. കൂടാതെ പദ്ധതി ഭേദഗതിയുടെ ഘട്ടത്തില്‍ 50 ലക്ഷം രൂപ വീണ്ടും വകയിരുത്തി.