വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഇന്നുമുതൽ
തൊടുപുഴ: വിദ്യാർഥികൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഇന്നു മുതൽ നടക്കും. പരിശോധനയിൽ ഫിറ്റ്നസ് നേടുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കും. 22, 25, 29, 30 തിയതികളിലാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്.
കട്ടപ്പന, കഞ്ഞിക്കുഴി, രാജമുടി, തൊടുപുഴ, വണ്ടിപ്പെരിയാർ, ദേവികുളം, ഉടുന്പൻചോല എന്നിവിടങ്ങളിലാകും പരിശോധന. എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധനയിൽ പങ്കെടുക്കണമെന്ന് ഇടുക്കി ആർടിഒ പി.എം. ഷബീർ അറിയിച്ചു. വാഹനങ്ങളുടെ സാങ്കേതിക കാര്യങ്ങൾക്ക് പുറമേ ജിപിഎസ്, വേഗപ്പൂട്ട് എന്നിവയുടെ പ്രവർത്തനവും വാതിലുകൾ, സീറ്റുകൾ എന്നിവയും വിശദമായി പരിശോധിക്കും.
പരിശോധനാ ദിനം, സ്ഥലം
22 എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ എൻആർ സിറ്റി, എസ്എൻ എച്ച്എസ്എസ് ഗ്രൗണ്ട് കഞ്ഞിക്കുഴി, എംവിഡി ഓഫീസ് അടിമാലി, സെന്റ് തോമസ് ഹൈസ്കൂൾ കുമളി. 25 മോണ്ട് ഫോർട്ട് ഹൈസ്കൂൾ അണക്കര, ഗ്രേസ് ഗാർഡൻ സ്കൂൾ മാട്ടുക്കട്ട, കട്ടപ്പന ഓസാനം സ്കൂൾ, സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂർ. 29 മൂന്നാർ സിഎഫ് ടെസ്റ്റ് ഗ്രൗണ്ട്, മരിയഗിരി സ്കൂൾ പീരുമേട്, ഡി പോൾ സ്കൂൾ ഗ്രൗണ്ട് രാജമുടി. 30 വില്ലേജ് ഇന്റർനാഷണൽ സ്കൂൾ കുമാരമംഗലം.
നിർദേശങ്ങൾ
സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇത്തരം വാഹനങ്ങളിൽ 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. വാഹനത്തിന്റെ വാതിലുകളിൽ അറ്റൻഡൻമാർ നിർബന്ധമായും ഉണ്ടാകണം. സ്കൂളിന്റേത് അല്ലാത്ത വാഹനങ്ങളിൽ ഓണ് സ്കൂൾ ഡ്യൂട്ടി ബോർഡ് വയ്ക്കണം.
വാതിലുകളുടേയും ജനലുകളുടേയും ഷട്ടറുകൾ ക്യത്യമായി പ്രവർത്തിക്കേണ്ട തരത്തിലായിരിക്കണം. അവയ്ക്കിടയിലൂടെ മഴവെള്ളം അകത്തേക്ക് വരുന്നില്ലെന്ന് ഉറപ്പുവരുത്തണം. സ്കൂൾ ബാഗുകൾ വയ്ക്കുന്നതിന് റാക്ക് സംവിധാനം ഏർപ്പെടുത്തണം.
സ്കൂളിന്റെ പേര്, ഫോണ് നന്പർ, എമർജൻസി കോണ്ടാക്ട് നന്പർ എന്നിവ വാഹനങ്ങളുടെ ഇരുവശങ്ങളിലും പതിക്കണം. വാഹനത്തിന് പിന്നിൽ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തണം. കൂളിംഗ് ഫിലിം, കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കണം.
വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സംവിധാനം സുരക്ഷമിത്ര സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ വിദ്യാവാഹൻ ആപ്പുമായും ടാഗു ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ സ്കൂൾ വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷമിത്ര പോർട്ടലിൽ ലഭ്യമാവുകയുള്ളൂ.
അത്യാവശ്യഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായം തേടുന്നതിനായി പാനിക് ബട്ടണുകൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കണം. പരിശോധനാ ദിനത്തിൽ ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസും നടത്തും. പരിശോധനയിൽ പങ്കെടുക്കാത്തവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്ന് ആർടിഒ അറിയിച്ചു.