ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ നിലവിലുള്ള മെഡിക്കൽ സീറ്റുകളുടെ എണ്ണം കുറയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ നോട്ടീസ് നൽകി. ചികിത്സാ സൗകര്യങ്ങളിലും ശസ്ത്രക്രിയകളിലും കുറവ് കണ്ടെത്തിയതിനെത്തുടർന്നാണ് മെഡിക്കൽ കമ്മീഷന്റെ നടപടി.
മൂന്നുദിവസത്തിനുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
അധ്യാപകരുടെ കുറവ്, ആശുപത്രിയിലെ കിടക്കകളുടെ കുറവ്, പഠനാവശ്യത്തിനുള്ള മൃതശരീരങ്ങളുടെ ലഭ്യതക്കുറവ്, ഹിസ്റ്റോ പതോളജി, സൈറ്റോ പതോളജി, കൾച്ചറൽ സെൻസിറ്റിവിറ്റി എന്നിവയുടെ അപര്യാപ്തത,
എക്സ്-റേ, അൾട്രാ സൗണ്ട്, സിടി, എംആർഐ സ്കാനിംഗ് തുടങ്ങിയ സൗകര്യങ്ങളുടെ കുറവ്, മേജർ ശസ്ത്രക്രിയകളുടെ എണ്ണത്തിലുള്ള കുറവ്, നേത്രരോഗ - ഇഎൻടി ശസ്ത്രക്രിയകളുടെ കുറവ്, അസ്ഥി വിഭാഗം ശസ്ത്രക്രിയകളുടെ കുറവ്, സ്ത്രീജന്യ രോഗ ചികിത്സ, പ്രസവ ചികിത്സ ഇവയുടെ കുറവ്, ശിശു ജനനത്തിലുള്ള കുറവ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ഇടുക്കി മെഡിക്കൽ കോളജിന് നോട്ടീസയച്ചത്.
മെഡിക്കൽ എജ്യുക്കേഷൻ റഗുലേഷൻ ആക്ട് പ്രകാരം ഒരു കോടി രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണിതെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കൽ കോളജിന് കത്ത് കിട്ടിയത്. ബുധനാഴ്ച രാവിലെ പത്തിന് നടക്കുന്ന ഓൺ ലൈൻ മീറ്റിംഗിൽ പങ്കെടുക്കുവാനും കത്തിൽ നിർദേശമുണ്ട്.
മൂന്നു ദിവസത്തിനുള്ളിൽ മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിൽ കുറവു വരുത്തുമെന്നും നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.