കൊച്ചി: ഏലൂരിലെ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളി ഏതാണ്ട് രാസമാലിന്യങ്ങളുടെ "ബ്രഹ്മപുരം' പോലയായിരിക്കുകയാണ് പെരിയാര്‍. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തില്‍ പെരിയാറില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളില്‍ ലെഡ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, കാഡ്മിയം എന്നീ ഘനലോഹങ്ങളുടെയും എന്‍ഡോസള്‍ഫാന്‍, ഡിഡിറ്റി എന്നീ കീടനാശിനികളുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.
കൂടാതെ കാത്സ്യം, സള്‍ഫേറ്റ്, സള്‍ഫൈഡ്, ഫ്ളൂറൈഡ്, ക്ലോറൈഡ്, അമോണിക് നൈട്രജന്‍ എന്നിവ അമിത തോതിലും കണ്ടെത്തിയിരുന്നു. ജലത്തില്‍ അമോണിക് നൈട്രജന്റെ സാന്നിധ്യം പാടില്ലാത്തതാണ്. എന്നാല്‍ 1.4 മില്ലി ഗ്രാമില്‍ കുടുതലാണ് എല്ലായ്പ്പോഴും പെരിയാറിലെ തോത്.
പെരിയാറിന്റെ ഇരുകരയിലായി 280 വ്യവസായശാലകളാണ് ഉള്ളത്. ഇവിടുന്നെല്ലാമായി വര്‍ഷം തോറും 2,000 കിലോഗ്രാം മെര്‍ക്കുറിയും 10,095 കിലോഗ്രാം സിങ്കും ഹെക്സവാലന്റ് ക്രോമിയവും 327 കിലോഗ്രാം കോപ്പറും പുഴയിലേക്ക് പുറന്തള്ളുന്നതായാണ് കണക്ക്.
ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി കര്‍ശനമായും നിയന്ത്രിക്കപ്പെടേണ്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആള്ഡ്രിന്, ക്ലാര്ഡേന്, ഡൈല്‍ഡ്രിന്‍, എന്ഡ്രിന്, ഹെപ്റ്റക്ലോര്‍, ഹെക്സാ ക്ലോറോബെന്‍സീന്‍, മിറെക്സ്, ടോക്സഫീന്‍ തുടങ്ങി മാരക കീടനാശിനികളുടെ സാന്നിധ്യവും പെരിയാറില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.