Editorial Audio
നമുക്ക് സ്വന്തമായൊരു വീടില്ലെങ്കിൽ, കടത്തിണ്ണയിലോ തെരുവിലോ കിടക്കാം. പക്ഷേ, വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ സ്വന്തം വീട്ടിൽ കിടന്നാലും അധികാരി വിളിച്ചെഴുന്നേൽപ്പിച്ചേക്കാം. അദ്ദേഹം ഉന്നയിക്കുന്ന യുക്തിപരമായ പൊരുത്തക്കേടുകളെ ഖണ്ഡിക്കാൻ അദ്ദേഹത്തിനു യുക്തിപരമെന്നു തോന്നുന്ന തെളിവുകളുമായി നാം ഹാജരാകണം. ഇന്ത്യയിൽ ആറു കോടിയോളം മനുഷ്യർ വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതിലൊരാളാണ് ‘ദ ടെലിഗ്രാഫ്’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കിയില്ല. അമേരിക്കയിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുമായില്ല. വോട്ടർപട്ടിക വോട്ട് മാത്രമല്ല നിഷേധിക്കുന്നത്; പാസ്പോർട്ടും ക്ഷേമപദ്ധതികളും കടന്ന് പൗരത്വത്തിലും കൈവച്ചേക്കാം. എല്ലാവരും നുഴഞ്ഞുകയറ്റക്കാരല്ല. കോടിക്കണക്കിനാളുകൾ പരക്കംപായുകയാണ്, സ്വന്തം അസ്തിത്വത്തിന്റെ തെളിവുകളും പ്രതിപക്ഷത്തെയും കോടതികളെയും തിരഞ്ഞ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം സ്വസ്ഥതയുടെ ബാക്കിയിടങ്ങളിൽനിന്ന് അനിശ്ചിതാവസ്ഥകളുടെ അതിർത്തികളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു.
പാസ്പോര്‍ട്ട് പുതുക്കാൻ വോട്ടര്‍പട്ടികയില്‍ പേരു വേണമെന്നത് ആർ. രാജഗോപാലിനും അറിയില്ലായിരുന്നു. പോലീസ് വെരിഫിക്കേഷന് വോട്ടർ ഐഡി ആവശ്യപ്പെട്ടപ്പോൾ എസ്ഐആറിൽ (വോട്ടർപട്ടിക തീവ്രപരിഷ്കരണം) പേരു വെട്ടിയ കാര്യം പറഞ്ഞു. അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് അടക്കം നല്കി. പിന്നീട് കോല്‍ക്കത്ത പോലീസിന്റെ സെക്യൂരിറ്റി കണ്ട്രോള് ഓര്‍ഗനൈസേഷനില്‍നിന്നു വിളിച്ച്, വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പോലീസ് വെരിഫിക്കേഷൻ സാധ്യമല്ലെന്നറിയിച്ചു. 2002ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ അദ്ദേഹത്തിന്റെ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താൻ കഴിഞ്ഞില്ലത്രേ. വോട്ടർപട്ടികയിൽനിന്നു നീക്കപ്പെട്ട പശ്ചിമബംഗാളിലെ മറ്റ് 27 ലക്ഷം ആളുകളുടെ കാര്യത്തിൽ എന്നപോലെ, ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ എന്നാണ് കാരണം പറഞ്ഞിട്ടുള്ളത്. ഈ പൊരുത്തക്കേടുകൾ തിരുത്തി വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ അപ്പീൽ നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് അപ്പീലുകൾ എന്നു പരിഹരിക്കുമെന്നറിയില്ല. പക്ഷേ, ആ വോട്ടുകളില്ലാതെ ബിജെപി ബംഗാളിൽ അധികാരത്തിലെത്തി. മലയാളിയായ രാജഗോപാൽ 30 വർഷത്തിലേറെയായി കോൽക്കത്തയിലാണ്. 25 വർഷത്തിലേറെ ഒരേ വിലാസത്തിൽ കഴിയുന്ന അദ്ദേഹം 2010 മുതലെങ്കിലും അവിടെ വോട്ടറുമാണ്. ബിജെപിയെ വിമർശിച്ച മാധ്യമപ്രവർത്തനമാണോ ഇതിനു കാരണമെന്ന ചോദ്യത്തിന്, തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ജീവിതകാലം മുഴുവൻ മാധ്യമപ്രവർത്തനം നടത്തുകയും പ്രമുഖ പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തന്റെ അവസ്ഥ ഇതാണെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് രാജഗോപാൽ ചോദിച്ചത്. അതിനുത്തരം ഫ്രാൻസ് കാഫ്കയുടെ രൂപാന്തരീകരണം (ദി മെറ്റമോർഫോസിസ്) എന്ന കഥയിലെ ഗ്രിഗർ സാംസയുടെ അവസ്ഥ എന്നു പറയേണ്ടിവരും. സാംസ ഒരു പ്രഭാതത്തിൽ എഴുന്നേറ്റപ്പോൾ താനൊരു വണ്ടായി മാറിയിരിക്കുന്നതു തിരിച്ചറിഞ്ഞു. മനുഷ്യൻ എന്ന തന്റെ അസ്തിത്വം വീണ്ടെടുക്കാനാകാതെ നീറുകയാണ് അയാൾ. കഥ അവിടെ നിൽക്കട്ടെ. പെട്ടെന്നൊരു ദിവസം ഒരാൾക്ക് ഇതു ഞാൻ തന്നെയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരുന്നതിനോളം ഭയാനകമായി മറ്റെന്തുണ്ട്! അത് രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ള രാഷ്ട്രത്തെയാണെങ്കിലോ? ആർ. രാജഗോപാൽ പറയുന്നതുപോലെ, ഇതൊന്നും സർക്കാരിന്റെ ശത്രുതാ നടപടിയാണെന്നതിനു തെളിവില്ല. പക്ഷേ, കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു പ്രഭാതത്തിൽ തങ്ങളുടെ വോട്ടവകാശത്തിനും പൗരത്വത്തിനുമൊക്കെ തെളിവു നൽകേണ്ടിവരുന്നത്, കുറ്റവാളികളെപ്പോലെ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത്, വോട്ടർപട്ടികയിൽ ഇല്ലാത്തതിനാൽ ക്ഷേമപദ്ധതികളിൽനിന്നു പുറത്താക്കപ്പെടുമെന്ന ആശങ്കയിൽ ജീവിക്കേണ്ടിവരുന്നത്, വർഗീയ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാൽ സംശയദൃഷ്ടിയിലാകുന്നത്, വയറിനുവേണ്ടിയല്ലാതെ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നത്... വോട്ടർപട്ടികയിൽനിന്നു വെട്ടിമാറ്റപ്പെട്ടവരുടെ ആകുലതകൾ സാംസയുടേതിനു സമാനമാകുകയാണ്. ഭരണകൂടവും പ്രതിപക്ഷവും നീതിന്യായ സംവിധാനങ്ങളും അറിയുന്നുണ്ടാകാം; പരിഹരിക്കുന്നില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ട്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തെളിവുസഹിതം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചതാണ്. ഇതിനെതിരേ രോഷംകൊണ്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ശരിയല്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള സമിതിയിലെ ഭൂരിപക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി സർക്കാരിൽ നിഷിപ്തമാക്കിയത് തുടക്കമായിരുന്നു. പിന്നാലെ, കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഈ കമ്മീഷന്റെ വോട്ടർപട്ടിക മറ്റെല്ലാ തിരിച്ചറിയൽ കാർഡുകളെയും നിയന്ത്രിക്കുന്നു. സംശയങ്ങൾ വർധിക്കുകയാണ്.
ഇതിന്റെ തുടർച്ചയായി കാണേണ്ട കാര്യങ്ങളുമുണ്ട്. കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും; പക്ഷേ, ഹിന്ദുക്കളായ അഭയാർഥികൾക്കു പൗരത്വം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നാണ്. പശ്ചിമബംഗാളിലെയും ബിഹാറിലെയും ബിജെപി സർക്കാരുകൾ അടുത്തയിടെ പറഞ്ഞത്, വോട്ടർപട്ടികയിലില്ലാത്തവരെ ക്ഷേമപദ്ധതികളിൽനിന്ന് ഒഴിവാക്കുമെന്നാണ്. പാസ്പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതിനായി 1967ലെ പാസ്പോർട്ട് നിയമത്തിലെ ചില പഴുതുകൾ കണ്ടെത്തി. പാസ്പോർട്ട് നിയമത്തിലെ മാത്രമല്ല, മതപരിവർത്തന നിരോധന നിയമത്തിലെയും, വിദേശഫണ്ട് നിയന്ത്രണ നിയമത്തിലെയും (എഫ്സിഐർഎ) ഗോവധനിരോധന നിയമത്തിലെയും പഴുതുകളൊക്കെ എങ്ങനെ തങ്ങൾ ശത്രുപക്ഷത്താക്കിയവർക്കെതിരേ ഉപയോഗിക്കാമെന്ന് തെളിയിച്ച സർക്കാരാണ് കേന്ദ്രത്തിൽ.
ഇത്തവണ കേന്ദ്രത്തിൽ കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപിക്ക് പഴയ വർഗീയതന്ത്രങ്ങൾകൊണ്ട് ഇനിയൊരു വിജയം എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുതിരക്കച്ചവടത്തെയും അന്വേഷണ ഏജൻസികളെയും ന്യൂനപക്ഷവിരോധത്തിനുള്ള പുതിയ നിയമഭേദഗതികളെയുമൊക്കെ എടുത്തുപയോഗിക്കുന്നത് ഗൗരവത്തിൽ കാണേണ്ടതാണ്. പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്ഥയിലും കോടതികൾ യാന്ത്രികതയുടെ പാരമ്യതയിലുമായിരിക്കവേ, ജനാധിപത്യ സംരക്ഷണം അവരുടേതു മാത്രമല്ലെന്ന് ജനം തിരിച്ചറിയണം.
Tags : DEEPIKA EDITORIAL