ഫാ. സിജോ കണ്ണമ്പുഴ ഒഎം
ഒരു ധാന്യത്തിന്റെ ധർമമെന്താണ്? അപ്പമായിത്തീരുക. ഒറ്റനോട്ടത്തിൽ അതാണ് ഏക സാധ്യത. ഏതെങ്കിലും അരകല്ലിൽ ഞെരിഞ്ഞമർന്നോ ഏതെങ്കിലും യന്ത്രത്തിൽ മർദിക്കപ്പെട്ടോ പൊടിയായി ഏതെങ്കിലും അടുപ്പിലെ ചൂടിൽ കിടന്നു പൊള്ളലേറ്റ് അപ്പമായി മാറുക. ഒരു മനുഷ്യന്റെ വിശപ്പും ക്ഷീണവും മാറ്റി ഊർജമായി മാറുക. ബഹുഭൂരിപക്ഷം ധാന്യങ്ങളും അങ്ങനെ അവസാനിക്കുമ്പോൾ മറ്റൊരു സാധ്യത നിലനിർത്തുന്ന ഏതാനും ധാന്യങ്ങളുണ്ട്.
വിത്തായിത്തീരുക എന്നുള്ളതാണ് അവരുടെ ധർമം. ചെളിയിലും വെള്ളത്തിലും വീണു കുതിർന്ന്, അല്പം ചീഞ്ഞ്, പുറന്തോട് നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച്, എപ്പോൾ വേണമെങ്കിലും നുള്ളിമാറ്റപ്പെടാം, പിഴുതെറിയപ്പെടാം എന്ന അപകടസാധ്യത നിലനിർത്തിക്കൊണ്ടുതന്നെ ഒരു ചെറുചെടിയായ് രൂപമാറ്റം വരുത്തുക. പിന്നെയും വളർന്ന് മൊട്ടിട്ട്, പൂവുകളിൽ നിറഞ്ഞാടി, കതിരുകൾ തിങ്ങി, അവസാനം ധാന്യങ്ങൾ അനവധിയുള്ള ചെടിയായി മാറുക.
അപ്പമായ ധാന്യത്തിനു റിസ്കുകളില്ല. എന്നാൽ വിത്തായിത്തീരുന്നവന് താൻ വിത്തായി മാറുമെന്നോ അതിലൂടെ പിന്നെയും ധാന്യങ്ങൾ കതിരിടുമെന്നോ ഉറപ്പു പറയാനാകില്ല. എപ്പോൾ വേണമെങ്കിലും ഒരു പക്ഷിയോ പ്രാണിയോ കീടമോ വിചാരിച്ചാൽ തീരാവുന്ന ജീവിത ദൈർഘ്യമേ വിത്തിനുള്ളൂ. എങ്കിലും വിത്തായിത്തീരുന്നതാണ് അഭികാമ്യം.
രക്ഷകനാകാൻ അവതരിച്ചവന് അതായിത്തീരാൻ എളുപ്പമായിരുന്നില്ല. ഒരു വിത്ത് വെള്ളത്തിൽ അഴുകി, ചളിയിൽ പുതഞ്ഞ് ജീവനേകുന്നതുപോലെ അവനും സ്വയം അഴിയാനും അഴുകാനും വിട്ടുകൊടുക്കുകയാണ്.
ശക്തിയോ ബലമോ സമ്പത്തോ വലിയ അറിവോ ഇല്ലാത്ത ഒരമ്മ, സാധുവായ പിതാവ്, പരിമിതികളുള്ള കുടുംബ പശ്ചാത്തലങ്ങൾ, അലോസരങ്ങൾ നിറഞ്ഞ ചുറ്റുപാടുകൾ, ദൈന്യത തിങ്ങുന്ന സാമൂഹ്യാവസ്ഥ, കൂടെനിൽക്കാത്ത ശിഷ്യർ, അപ്പം മാത്രം അന്വേഷിക്കുന്ന ജനക്കൂട്ടം, അധികാരം തേടുന്ന സുഹൃത്തുക്കൾ; ഇവർക്കിടയിൽ അനേകർക്ക് ജീവൻ നൽകുന്ന വിത്തായിത്തീരുക എളുപ്പമായിരുന്നില്ല.
എന്നാൽ അപ്പത്തിന്റെ നാട്ടിൽ ജനിച്ചവന് ഏതെങ്കിലും ഒരു അത്താഴമേശയിൽ അവസാനിക്കുന്ന ധാന്യമണിയാകാൻ സാധിക്കില്ലായിരുന്നു. അവനു ഭൂമിയാകാശങ്ങൾക്കിടയിൽ കഴിയുന്ന എല്ലാ മനുഷ്യർക്കും വേണ്ടി എന്നും ജീവിക്കുന്ന അപ്പമാകണമായിരുന്നു.
അതുകൊണ്ടുതന്നെ സ്വയം അഴുകിയും അഴുകാൻ അനുവദിച്ചും അവൻ എന്നന്നേക്കുമുള്ള അപ്പമാവുകയാണ്. ഓടിപ്പോകാനിരുന്നവരുടെ പാദങ്ങൾ കഴുകിയും തള്ളിപ്പറയാനിരുന്നവനെ നേതാവാക്കിയും ഒറ്റിക്കൊടുക്കാനിരുന്നവനെ പണക്കിഴിയേൽപ്പിച്ചും തന്റെ രക്തത്തിനുവേണ്ടി മുറവിളി കൂട്ടാനിരുന്നവർക്ക് അപ്പം നൽകിയും അവൻ സ്വയം മണ്ണിൽ പുതയുകയാണ്. സ്വയം അഴുകാനനുവദിച്ചവന്റെ വാക്കുകൾ ചെവികളിൽ മുഴങ്ങുന്നുണ്ട്: “ഗോതമ്പുമണി നിലത്തുവീണ് അഴുകുന്നില്ലെങ്കിൽ... ’’
നീയിനിയും അഴുകിത്തീർന്നില്ലേ? ഇനിയും പുറന്തോടിന്റെ സുരക്ഷിതത്വം ഉപേക്ഷിച്ചില്ലേ? ചളിയിൽ പുതഞ്ഞില്ലേ? പുതുനാമ്പിനു പുറത്തുവരാൻ ആവശ്യമായ നിദ്ര പൂകിയില്ലേ? നീ മണ്ണിലുറങ്ങാൻ അനുവദിക്കുമ്പോഴാണ് നിന്റെ വിത്തുകൾ പുതിയ നാമ്പുകൾക്ക് ജീവൻ നൽകുക.
നാമോരോരുത്തരും അത്താഴമേശയിൽ അവസാനിക്കേണ്ടവരല്ല. പുതുജീവൻ പകർന്നുനൽകുന്ന വിത്താകേണ്ടവരാണ്. വിത്താകുന്ന പ്രക്രിയ സ്വയം വിട്ടുകൊടുക്കലിന്റെയും ഉപേക്ഷയുടെയും ആത്മത്യാഗത്തിന്റെയും ബലിവേദിയാണ്. മറക്കാതിരിക്കാം.