തിരുവനന്തപുരം: യുഡിഎഫ് പുറത്തിറക്കിയ ധവളപത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് തയാറാക്കിയതെന്ന ഇടത് മുന്നണിയുടെ ആരോപണങ്ങൾ തള്ളി വിദഗ്ധ സമിതി. റിപ്പോർട്ടിലെ വിവരങ്ങൾ വിശകലനം ചെയ്യാൻ സംസ്ഥാന ധനവകുപ്പിലെ രഹസ്യ രേഖകൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന രേഖകൾ മാത്രമാണ് ഇതിനായി ഉപയോഗിച്ചതെന്നും സമിതി അധ്യക്ഷനും മുൻ കാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖർ വ്യക്തമാക്കി.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെയും സിഡിഎസിലെയും വിദഗ്ധരാണ് ഈ ധവളപത്ര റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇതിലെ മുഴുവൻ കാര്യങ്ങളും എഴുതിയത് വിദഗ്ധസമിതി നേരിട്ടാണെന്നും അദ്ദേഹം മീഡിയ വണിനോട് പ്രതികരിച്ചു. യുഡിഎഫിന്റെ ധവളപത്രം എ.ഐ സഹായത്തോടെയാണ് നിർമിച്ചതെന്നും ധനവകുപ്പിലെ അതീവ രഹസ്യരേഖകൾ ഇതിനായി എ.ഐ പ്ലാറ്റ്ഫോമുകൾ വഴി വിശകലനം ചെയ്തുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചിരുന്നു.
രണ്ട് എഐ ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ റിപ്പോർട്ടിന്റെ ഗണ്യമായ ഭാഗം എ.ഐ നിർമിതമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ രഹസ്യരേഖകൾ പബ്ലിക് ഡൊമെയ്നിലേക്ക് (പൊതു പ്ലാറ്റ്ഫോമുകളിലേക്ക്) നൽകിയതാണ് ഗുരുതരമായ പ്രശ്നമെന്നുമാണ് തോമസ് ഐസക് ഉന്നയിച്ച പ്രധാന വിമർശനം.
എന്നാൽ ഈ ആരോപണങ്ങളെല്ലാം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ കെ.എം. ചന്ദ്രശേഖർ, പൊതുരേഖകൾ മാത്രം ഉപയോഗിച്ച് സമിതി നേരിട്ടാണ് ധവളപത്രം രൂപപ്പെടുത്തിയതെന്ന് ആവർത്തിച്ചു.
Tags : K.M. Chandrasekhar Thomas Isaac Latest News VD Satheesan