ഹൈദരാബാദ്: കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ രൂപീകരിച്ച പ്രത്യേക ഏജൻസിയായ 'ഹൈഡ്ര'യ്ക്ക് (ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി) ആ പേരിട്ടത് ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ കോർ ടീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന അവകാശവാദവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദിൽ നടന്ന ഒരു ഔദ്യോഗിക പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്.
എന്നാൽ 'ഹൈഡ്ര' എന്നത് മാർവൽ കോമിക്സിലെ ഒരു സാങ്കൽപിക വില്ലൻ സംഘടനയാണെന്നും യഥാർത്ഥ നാസി ചരിത്രത്തിൽ അങ്ങനെ ഒന്നില്ലെന്നുമുള്ള വസ്തുത ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും മുഖ്യമന്ത്രിക്കെതിരെ വിമർശനവും പരിഹാസവും ശക്തമാകുകയാണ്. "രാഹുൽ ഗാന്ധിയുടെ ഭാഷയല്ല, ഹിറ്റ്ലറുടെ ഭാഷയാണ് രേവന്ത് റെഡ്ഡി ഉപയോഗിക്കുന്നത്" എന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
Tags : Revanth Reddy Telangana Latest News