ക്ലീവ്ലാൻഡ്: ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഈജിപ്തിനെ തകർത്ത് ബ്രസീലിന് ആശ്വാസജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ മിഡ്ഫീൽഡർ ബ്രൂണോ ഗ്യുമാരേസിലൂടെ ബ്രസീൽ ലീഡ് നേടിയിരുന്നു.
എന്നാൽ ബ്രസീലിന്റെ ആഹ്ളാദത്തിന് അധികം ആയുസുണ്ടായിരുന്നില്ല. നാല് മിനിറ്റിനകം മൊസ്തഫ സീക്കോയിലൂടെ ഈജിപ്ത് തിരിച്ചടിച്ചു. ബ്രസീൽ ഡിഫൻഡർ മാർക്കിന്യോസിന്റെ പാസ് പിടിച്ചെടുത്താണ് സീക്കോ ഗോളി അലിസൺ ബെക്കറെ കീഴ്പ്പെടുത്തിയത്.
ഹാഫ് ടൈമിന് തൊട്ടുമുൻപ് ബ്രസീൽ താരം ഇഗോർ തിയാഗോയ്ക്ക് ലീഡ് ഉയർത്താൻ നല്ലൊരു അവസരം ലഭിച്ചെങ്കിലും അത് പാഴാക്കിക്കളഞ്ഞു. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ ഇഗോർ തിയാഗോയെ പിൻവലിച്ച് യുവതാരം എൻഡ്രിക്കിനെ ബ്രസീൽ കളത്തിലിറക്കി. ഈ മാറ്റം ഉടൻ തന്നെ ഫലം കണ്ടു. അമ്പത്തിരണ്ടാം മിനിറ്റിൽ റഫീന നൽകിയ മികച്ചൊരു ക്രോസിൽ നിന്ന് എൻഡ്രിക്ക് ബ്രസീലിന്റെ വിജയഗോൾ സ്വന്തമാക്കി. കണങ്കാലിലെ പരിക്കിനെ തടുർന്ന് നെയ്മർ മത്സരത്തിന് ഇറങ്ങയിരുന്നില്ല.
ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സലാ ആദ്യ പകുതിയിൽ ബെഞ്ചിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ കളത്തിലിറങ്ങി. ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ജൂൺ പതിനാലിന് ന്യൂജെഴ്സിയിൽ മൊറക്കോയ്ക്കെതിരെയാണ് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ കളി.
Tags : world cup warm up match brazil egypt