അതിര് തർക്കം: മലയോര ഹൈവേ നിർമാണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടു
1547208
Thursday, May 1, 2025 5:34 AM IST
ചക്കിട്ടപാറ: അശാസ്ത്രീയ അതിര് അളവ് നിർണയത്തിനെതിരേ നാട്ടുകാർ പ്രതിഷേധം അറിയിച്ചതോടെ നിലച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ പ്രവർത്തി പ്രശ്നം പരിഹരിക്കാൻ നാഥനില്ലാത്ത സ്ഥിതി.
റോഡ് കൈയ്യേറ്റക്കാരെ സംരംക്ഷിക്കാൻ ചില അധികാര കേന്ദ്രങ്ങൾ ശ്രമം നടത്തിയപ്പോഴാണ് റോഡിന്റെ വീതി നിർണയിക്കലിൽ കൃത്രിമത്വം ഉണ്ടായതെന്നു നാട്ടുകാർ പരാതി ഉന്നയിച്ചത്.
ടൗണിന്റെ ഭാഗമായ പഞ്ചായത്ത് ഓഫീസ് മുതൽ മുസ്ലീം പള്ളിക്ക് സമീപം വരെ താലൂക്ക് സർവെയർ വന്ന് റോഡ് ഇരുവശവും അളന്ന് വീതി മാർക്ക് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. റോഡ് വികസനത്തിനായി വർഷങ്ങൾക്കു മുമ്പ് പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെ അക്വയർ ചെയ്ത് ഭൂമി സർക്കാർ എടുത്തിട്ടുള്ളതാണ്.
പിൽക്കാലത്ത് ഇതിൽ പല ഭാഗത്തും കൈയ്യേറ്റമുണ്ടായി. പല കെട്ടിടങ്ങളും റോഡിന്റെ സ്ഥലത്താണുള്ളത്. ഇത് സംരക്ഷിക്കാൻ പിൻ വാതിൽ സഹായമെത്തിയതോടെയാണ് നാട്ടുകാർ രംഗത്തു വന്നത്. കൈയ്യേറ്റക്കാരെയും അവരെ സംരംക്ഷിക്കുന്നവർക്കെതിരേയും ശക്തമായ നിലപാടുമായി കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി രംഗത്തു വന്നു കഴിഞ്ഞു. പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസം ചക്കിട്ടപാറ ടൗണിൽ റോഡിന്റെ വീതി അളവ് നടത്തി.
വലിയ വ്യത്യാസമാണ് പല ഭാഗത്തും കണ്ടതെന്ന് ബോധ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി, ബാബു കൂനന്തടം, ജെയിംസ് മാത്യു, ഷാജു മാളിയേക്കൽ, പി.കെ. ദിനേശൻ, ജെയിൻ ജോൺ, ഷാജി അമ്പാട്ട് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പ്രതികരണം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.