ഭീതിയിലാഴ്ത്തി ട്രെയിൻ തീപിടിത്തം
1299367
Friday, June 2, 2023 12:23 AM IST
കണ്ണൂർ: കണ്ണൂരിനെയും ട്രെയിൻ യാത്രക്കാരെയും ഭീതിയിലാഴ്ത്തിയാണ് ഇന്നലെ പുലർച്ചെ നടന്ന ട്രെയിൻ തീപിടിത്ത വാർത്ത പരന്നത്. ട്രെയിനിൽനിന്ന് തീ ഉയരുന്നത് റെയിൽവേ എസ്ഐ നിസാർ അഹമ്മദാണ് ആദ്യം കണ്ടത്.
തുടർന്ന്, അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് തീ കൂടുതൽ പടരാൻ ഇടയാക്കി. തീപിടിച്ച് അരമണിക്കൂറിന് ശേഷമാണ് തീയണച്ചത്. തീപിടിച്ച് ഒരു ബോഗി പൂർണമായും മറ്റൊരു ബോഗി ഭാഗികമായുമാണ് നശിച്ചത്.
ഷോർട്ട് സർക്യൂട്ടല്ല പുറത്തു നിന്നെത്തി തീയിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് ആർപിഎഫും പോലീസും റെയിൽവേ പോലീസും അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. കൈയിൽ കുപ്പിയുമായി വരുന്നയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. സമീപത്തുള്ള ബിപിസിഎല്ലിന്റെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇയാൾ ട്രെയിനുള്ളിൽ കയറിയതിന് പിന്നാലെയാണ് ട്രെയിനിനു തീപിടിച്ചത്. ഭാഗികമായി കത്തിയ ബോഗിക്കുള്ളിലെ ബാത്ത് റൂമിന്റെ ചില്ലുകൾ തകർക്കുകയും ക്ലോസറ്റിൽ കരിങ്കല്ലിട്ട നിലയിലുമായിരുന്നു. കരിങ്കല്ലിൽനിന്ന് ലഭിച്ച വിരലടയാളവും പ്രതിയുടേതായി സാമ്യം കണ്ടെത്തിയിരുന്നു.
എലത്തൂർ സംഭവത്തോട് സമാനതയുള്ളതാണ് തീപിടിത്തമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആദ്യ വിലയിരുത്തൽ. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ കത്തിയ ബോഗിയിൽ ഫോസിൽ ഇന്ധനത്തിന്റെ സാന്നിധ്യമില്ലായിരുന്നു.
പാലക്കാട് റെയിൽവേ ഡിവിഷണൽ എംഡിആർഎം, എൻഐഎ, കേന്ദ്ര-സംസ്ഥാ രഹസ്യാന്വേഷണ വിഭാഗം എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. ട്രെയിൻ നിർത്തിയിട്ട കിഴക്കേ കവാടത്തിന് സമീപം കാടുകൾ നിറഞ്ഞ പ്രദേശമാണ്. ഇവിടെ, തകർന്നു കിടക്കുന്ന ആളൊഴിഞ്ഞ ക്വാർട്ടേഴ്സുകളും ഉണ്ട്. മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നവരുടെ സങ്കേതമാണ് ഇവിടം. കഴിഞ്ഞ ദിവസം ഇവിടെ മദ്യപാനികൾ തമ്മിൽ ഏറ്റുമുട്ടുകയും ക്വാർട്ടേഴ്സിന് സമീപം തീയിടുകയും ചെയ്തിരുന്നു.
താവക്കര ബിവറേജ് ഗോഡൗണിന് സമീപത്തുള്ള കാടുപിടിച്ച സ്ഥലങ്ങളിലൂടെ ഒരു ഇടവഴിയുണ്ട്. ഇതിലൂടെ സഞ്ചരിച്ചാൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ട്രെയിനിനു സമീപം എത്താം. മണം പിടിച്ച് പോലീസ് നായ സഞ്ചരിച്ചതും ഈ വഴിയിലൂടെയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇന്ധന സംഭരണ കേന്ദ്രവും ട്രയിനിനും തീ പിടിച്ചതിന്റെ 100 മീറ്റർ അകലെയാണ്. കൂടുതൽ ബോഗികളിലേക്ക് തീ ആളി പടർന്നിരുന്നുവെങ്കിൽ വലിയൊരു ദുരന്തം ഉണ്ടായേനെ.