ജില്ലാ പഞ്ചായത്ത് ബജറ്റ്: കാർഷിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് ഊന്നൽ
1535833
Sunday, March 23, 2025 8:07 AM IST
കണ്ണൂർ: കാർഷിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ച ബജറ്റിൽ വികസന പദ്ധതികൾ യാഥാർഥ്യമാകാൻ 153,16,83,000 രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2,65,30,968 രൂപ മിച്ചമുണ്ട്. 153,52,58000 കോടി രൂപയുടെ വരവും 2,29,55,968 രൂപ പ്രാരംഭ ബാക്കിയും ഉൾപ്പെടെ 155,82,13,968 രൂപയാണ് ആകെ വരവ്. വിദ്യാഭ്യാസ മേഖലയിൽ 25.48 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക മേഖയിൽ 4.56 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ജില്ലകളിലെ വനാതിർത്തികളിൽ നിന്ന് വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി സോളാർ ഹാഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ മാറ്റിവച്ചു. ജില്ലയിലെ നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടു കോടി 86 ലക്ഷം രൂപ വകയിരുത്തി. ഒപ്പം പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 70 ലക്ഷം രൂപയും കൈപ്പാട് കൃഷിക്ക് 20 ക്ഷം രൂപയും വകയിരുത്തി.
തരിശാക്കിയിട്ട ജില്ലയിലെ കൃഷിഭൂമി കൃഷിയോഗ്യമാക്കി ജില്ലയിലെ ഭക്ഷ്യോത്പാദനം വർധിപ്പിക്കാൻ തരിശു രഹിത ജില്ല പദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. പച്ചക്കറി പഴവഗങ്ങളുടെ നടീൽ വസ്തുക്കൾ വിതരണം ചെയ്ത് ജില്ലയെ പോഷക സമൃദ്ധിയിലേക്ക് നയിക്കാൻ 30 ലക്ഷ രൂപ.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാമായി പായം, ചെങ്ങളായി, മയ്യിൽ, പയ്യാവൂർ പഞ്ചായത്തുളിൽ കളിക്കളം നിർമിക്കാൻ സംസ്ഥാന സർക്കാർ-ഗ്രാമപഞ്ചായത്തുകളുടെ വിഹിതം ഉൾപ്പെടെ നാലുകോടി. ലൈഫ് പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 11 കോടി 88 ലക്ഷത്തിൽ അതികം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ട്
കണ്ണൂർ ജില്ലാ ആശുപത്രിയുടെ വിവിധ പദ്ധതികൾക്കായി ആറുകോടി രൂപയും ജില്ലാ ആയുർവേദ ആശുപത്രിക്ക് ഒരുകോടി 72 ലക്ഷം രൂപയും ജില്ലാ ഹോമിയോ ആശുപത്രിക്ക് വിവിധ പദ്ധതികൾക്കായി രണ്ടുകോടി മൂന്നുലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ മരുന്നുകൾ, ലാബ് റീ ഏജന്റ്, പരിചരണ സാമഗ്രികൾ എന്നിവയ്ക്കായി രണ്ടുകോടി 30 ലക്ഷം, ടെലഫോൺ ചാർജ്, വാട്ടർ ചാർജ് എന്നിവയ്ക്കായി ഒരു കോടി 60 ലക്ഷം, കാൻസർ മരുന്ന്, പാലിയേറ്റീവ് കെയർ മരുന്ന് പരിചരണ സാമഗ്രികൾ എന്നിവയ്ക്കായി 60 ലക്ഷം, ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് 60 ലക്ഷം, താത്കാലിക ഡോക്ടർ, സ്റ്റാഫ് നഴ്സ് നിയമനത്തിന് 20 ലക്ഷം, 24 മണിക്കൂർ ഹെൽപ്പ് ഡസ്ക് പ്രവർത്തനത്തിന് 10 ലക്ഷം, വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്ക് വിധേയരായവർക്ക് മരുന്ന് ലഭ്യമാക്കാൻ 40 ലക്ഷം, ആശുപത്രിയിൽ ഓഫീസ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 10 ലക്ഷം, കൃത്രിമ അവയവ നിർമാണത്തിന് അഞ്ചു ലക്ഷം ഉൾപ്പെടെയാണ് ആറുകോടി രൂപ വകയിരുത്തിയത്. ജില്ലാ ആയുർവേദ ആശുപത്രിക്ക് ലാബ് റീ ഏജന്റ് വാങ്ങാൻ ഒരുകോടി 50 ലക്ഷം, വൈദ്യുത ബില്ല്, ഫോൺ ചാർജ് എന്നിവയ്ക്ക് എട്ടുലക്ഷം, അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 20 ലക്ഷം, ജീവിതശൈലി രോഗ ക്ലിനിക്ക് പ്രവർത്തനത്തിന് മൂന്നുലക്ഷം, ബാലമാനസം പദ്ധതിക്ക് ആറുലക്ഷം, പാലിയേറ്റീവ് കെയർ സെന്ററിന് അഞ്ചുലക്ഷം രൂപയും വകയിരുത്തി. ജില്ലാ ഹോമിയോ ആശുപത്രിയിൽ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണത്തിന് ഒരുകോടി 50 ലക്ഷം, മരുന്ന്, ലാബ് റീ ഏജന്റ് വാങ്ങാൻ 14 ലക്ഷം, അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം, ദൈനം ദിന പ്രവർത്തനങ്ങൾക്ക് നാലുലക്ഷം രൂപയും ലിഫ്റ്റിന് എഎംസിക്ക് അഞ്ചുലക്ഷം രൂപയും വകയിരുത്തി.
വിദ്യാഭ്യാസമേഖലയ്ക്ക് 25 കോടി 48 ലക്ഷം
വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന സമഗ്ര വിദ്യാഭ്യാ പദ്ധതിക്ക് 45 ലക്ഷം രൂപ വകയിരുത്തി. സ്കൂളുകളിൽ അസംബ്ലി ഹാൾ നിർമിക്കാൻ നാലുകോടി 60 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 73 സ്കൂളുകൾക്ക് മെയിന്റനൻസിന് നാലുകോടി 86 ലക്ഷം രൂപ. സ്കൂളുകളിൽ മൈതാനം നവീകരിക്കുന്നതിന് ഒരുകോടി രൂപ. കുടിവെള്ള പദ്ധതിക്ക് ഒരുകോടി രൂപ. കിടപ്പിലായ വിദ്യാർഥികൾക്ക് വിദ്യാലയ അനുവഭം ഒരുക്കുന്ന സ്പേസ് പദ്ധതിക്കി മൂന്നുലക്ഷം. ബഡ്സ് സ്കൂളിന് 50 ലക്ഷം.
റോഡ് വികസന ഫണ്ട് ഉയർത്തണം, വന്യജീവി ശല്യത്തിന് പരിഹാരം കാണണം: പ്രതിപക്ഷം
ബജറ്റിൽ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നും റോഡ് നവീകരണ രംഗത്ത് ഒന്നും ചെയ്യാൻ കഴിയാതെ നോക്കുകുത്തിയായി നിൽക്കേണ്ട സ്ഥിതിയാണ് പഞ്ചായത്ത് അംഗങ്ങൾക്കെന്നും പ്രതിപക്ഷാംഗം തോമസ് വെക്കത്താനം പറഞ്ഞു. റോഡ് വികസന ഫണ്ട് ഉയർത്തണം. ന്യായീകരണമില്ലാത്ത വെട്ടിച്ചുരുക്കലാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. കാർഷിക മേഖലയിൽ മലയോരത്തെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
മലയോര മേഖലയിലെ വന്യജീവി ശല്യം നിരവധി പേരുടെ ജീവനെടുക്കുന്നുവെന്നും, എന്നാൽ ഇതിനൊന്നും പരിഹാരമായിട്ടില്ലെന്നും പ്രതിപക്ഷാഗം എൻ.പി. ശ്രീധരൻ പറഞ്ഞു. സോളാർ ഫെൻസിംഗ്, ആനമതിൽ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി 50 ലക്ഷം എന്നത് വളരെ പരിമിതമാണ്. ആവശ്യമായ ഫണ്ട് അനുവദിക്കണം. നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.