ഡെങ്കിപ്പനി; ചെറുപുഴയിൽ നിയമം കർശനമാക്കി പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ്
1561503
Thursday, May 22, 2025 1:22 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനാൽ ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ചെറുപുഴ പഞ്ചായത്ത് തല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. വീടുകളിലും പരിസരങ്ങളിലും തോട്ടങ്ങളിലും ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനത്തിന് സഹായകമാകുന്ന രീതിയിൽ വെള്ളം കെട്ടി നിൽക്കാൻ ഇടയാക്കിയവർക്കും പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവർക്കും മലിനജല സംസ്കരണ സംവിധാനം ഒരുക്കാതെ മലിനജലം പുറത്തേക്ക് ഒഴുക്കി വിട്ട ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും എതിരേയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 15 പേർക്ക് പിഴ ചുമത്തി. ചെറുപുഴ, പുളിങ്ങോം ടൗണുകളിലും ചുണ്ട, തിരുമേനി എന്നീ ഡെങ്കിപ്പനി ബാധിത പ്രാദേശങ്ങളിലുമാണ് സ്ക്വാഡ് പരിശോധന നടത്തിയത്.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു തുടങ്ങുമ്പോൾ തന്നെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഹെൽത്ത് സ്ക്വാഡും ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന ജനകീയ സ്ക്വാഡും നിരവധി തവണ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് നിർദേശങ്ങൾ നൽകിയിട്ടും പൊതു ജനങ്ങളും സ്ഥാപനങ്ങളും നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് പഞ്ചായത്ത് തല ഇന്റർ സെക്ടർ കോർഡിനേഷൻ കമിറ്റി നിയമ നടപടി സ്വീകരിക്കാൻ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വതിൽ രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ ചുമതലപെടുത്തിയത്. ആരോഗ്യ വകുപ്പ് സ്ക്വാഡ് തോട്ടങ്ങളിലൂടെ എന്ന കാമ്പയിനിലൂടെ പഞ്ചായത്തിലെ റബർ തോട്ടങ്ങളും കവുങ്ങ് തോട്ടങ്ങളും പരിശോധന നടത്തിയപ്പോൾ കൊതുക് കൂത്താടികൾ ഉള്ള ചിരട്ടകൾ മാറ്റാത്ത റബർ തോട്ടങ്ങളും പാളകളിൽ കൂത്താടി സാന്നിധ്യം ഉള്ള കവുങ്ങിൻ തോട്ടങ്ങളും കണ്ടെത്തിയിരുന്നു.
നോട്ടീസ് നൽകിയിട്ടും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പകർച്ച വ്യാധികൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരേയും പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേയും തുടർ പരിശോധനയിൽ പൊതുജനാരോഗ്യ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും പുളിങ്ങോം ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ് അറിയിച്ചു.പരിശോധനയ്ക്ക് പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷരീഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജോബിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൽ.എസ്. അശ്വതി എന്നിവർ നേതൃത്വം നൽകി.