മഴയിൽ കുടുങ്ങി റോഡ് പ്രവൃത്തികൾ
1561976
Saturday, May 24, 2025 1:39 AM IST
ഇരിട്ടി: കാലവർഷം നേരത്തെയെത്തിയത് മരാമത്ത് പ്രവൃത്തികളെ ഗുരുതരമായി ബാധിച്ചതായി അധികൃതർ. സണ്ണി ജോസഫ് എംഎൽഎ വിളിച്ച പേരാവൂർ നിയോജക മണ്ഡലം മരാമത്ത് -കെഎസ്ടിപി-കെആർഎഫ്ബി അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട എൻജിനീയർമാർ ആശങ്ക അറിയിച്ചത്. മേയ് 30ന് ടാർജറ്റ് ചെയ്തു പുരോഗമിച്ചിരുന്ന റോഡ് നവീകരണ പ്രവൃത്തികളെല്ലാം പ്രതിസന്ധിയിലായി.
മലയോര ഹൈവേ വള്ളിത്തോട്-മണത്തണ റീച്ച് ഒന്പതു മീറ്റർ വീതിയിൽ ടാറിംഗോടെ നടത്തുന്ന നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ പൂർത്തിയാകില്ല. 25.3 കിലോമീറ്ററിൽ 18 കിലോമീറ്റർ മാത്രമാണ് ബിറ്റുമിൻ മെക്കാഡം ടാറിംഗ് നടത്തിയത്. ബിറ്റുമിൻ കോൺക്രീറ്റ് ഏഴ് കിലോമീറ്ററാണ് പൂർത്തിയായത്. ആനപ്പന്തി പാലം ജൂൺ 15 ന് മുന്പ് കോൺക്രീറ്റ് നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് കെആർഎഫ്ബി വാഗ്ദാനം ചെയ്തിരുന്നെങ്കിലും 10 ദിവസത്തിനകം സ്ലാബ് വാർപ്പ് നടത്തുമെന്നാണു പുതിയ അറിയിപ്പ്. തുടർന്ന് ഒരു മാസത്തിനുശേഷം മാത്രമേ വാഹനം കടത്തിവിടാൻ പറ്റുകയുള്ളു. കാലവർഷം നേരത്തെ എത്തുന്നതുകൊണ്ട് പുഴയിലെ നിലവിലുള്ള സമാന്തര പാത തകരാൻ സാധ്യതയും ആശങ്കയായി ചൂണ്ടിക്കാട്ടി. പാലം പണിയിൽ കരാറുകാരുടെ ഭാഗത്ത് നിന്നു മെല്ലപ്പോക്ക് ഉണ്ടായതായും തൊഴിലാളികൾ കുറവാണെന്നും പ്രതിനിധി അറിയിച്ചു.
പാലത്തുംകടവ്-എടൂർ റീബിൽഡ് കേരള റോഡിൽ മീൻകുണ്ട് ഭാഗത്ത് ഉൾപ്പെടെ നടക്കുന്ന സംരക്ഷണ ഭിത്തി നിർമാണവും മഴയിൽ കൂടുതൽ പ്രതിസന്ധിയിലായി. വിളക്കോട്-അയ്യപ്പൻകാവ്, എടത്തൊട്ടി-പെരുമ്പുന്ന, വാണിയപ്പാറ-രണ്ടാംകടവ് എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തികളിലും പുരോഗതിയില്ല. തൊണ്ടിയിൽ - മണത്തണ റോഡ് രണ്ടാംഘട്ട ടാറിംഗ് നടന്നിട്ടില്ല. പ്രവൃത്തികൾ പരമാവധി വേഗത്തിൽ പൂർത്തീകരിക്കാൻ എംഎൽഎ നിർദേശിച്ചു.
തലശേരി-വളവുപാറ റോഡിന്റെ ഉപരിതലം പുതുക്കൽ പ്രവൃത്തിക്ക് അടുത്ത വർഷത്തെ പദ്ധതി ലക്ഷ്യമിട്ടു എസ്റ്റിമേറ്റ് സമർപ്പിക്കാനും തീരുമാനിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ (കെട്ടിട നിർമാണ വിഭാഗം), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ (റോഡ്സ്), അസിസ്റ്റന്റ് എൻജിനീയർമാരായ ടി.വി. രേഷ്മ (റോഡ്സ്), കെ. രേഷ്മ (കെഎസ്ടിപി), ടി.കെ.റോജി (കെആർഎഫ്ബി), സി.ബിനോയി (ബിആർഡി), എ.കെ. മിഥുൻ (അറ്റകുറ്റപ്പണി വിഭാഗം), എംഎൽഎയുടെ പിഎ മുഹമ്മദ് ജസീർ എന്നിവർ പങ്കെടുത്തു.