ശുഹൈബ് വധക്കേസിൽ ഹൈക്കോടതി;വിചാരണയ്ക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണം
1565145
Thursday, June 5, 2025 7:50 AM IST
കൊച്ചി: ശുഹൈബ് വധക്കേസിന്റെ വിചാരണയ്ക്ക് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കാനിരിക്കുന്ന വിചാരണനടപടികള്‍ സുതാര്യമാകാന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ, ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലിരുന്നവരും കേസിലെ സാക്ഷികളുമായ കെ. റിയാസ്, ഇ. നൗഷാദ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. തീരുമാനമാകുംവരെ വിചാരണനടപടികള്‍ നീട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു.
സിപിഎം നേതൃത്വത്തിന്റെ അറിവോടെ ക്വട്ടേഷന്‍ സംഘം നടത്തിയ ഹീനമായ രാഷ്ട്രീയ കൊലപാതകമാണ് ശുഹൈബിന്റേതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണത്തിലുള്ളത് സിപിഎം ആയതിനാല്‍ സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ക്ക് സ്വതന്ത്രമായ നിലപാടെടുത്ത് കേസ് നടത്താന്‍ സാധ്യമാകില്ലെന്നും നീതി ലഭ്യമാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജിക്കാര്‍ സര്‍ക്കാരിന് കഴിഞ്ഞ മാര്‍ച്ചില്‍ നിവേദനം നല്‍കിയെങ്കിലും തീരുമാനമെടുക്കുന്നില്ലെന്നും കോടതി ഉത്തരവുണ്ടാകണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്നാണ് നിവേദനത്തില്‍ നടപടിയെടുക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയത്.