കണ്ടലുകളെ സംരക്ഷിച്ച് പൊക്കുടന്റെ വഴിയെ മകനും
1565220
Friday, June 6, 2025 2:10 AM IST
പഴയങ്ങാടി: കണ്ടൽക്കാടുകളെ മാറോടണച്ച് മരണംവരെ അവയുടെ പ്രചാരണത്തിനും കണ്ടൽച്ചെടികൾക്കും കാവലാളായിരുന്ന പൊക്കുടന്റെ വഴിയെ മകൻ രഘുനാഥും. കണ്ടൽക്കാടുകൾക്കായി ജീവിതം ഉഴിഞ്ഞുവച്ച പൊക്കുടൻ ഓർമയായിട്ട് 17 വർഷം കഴിയുന്പോഴും കണ്ടലുകൾക്ക് പുതുജീവൻ നൽകി പ്രവർത്തനം നടത്തുകയാണ് മകൻ. വീട്ടുമുറ്റത്ത് വിശാലമായ ഒരു കണ്ടൽ നഴ്സറി ഒരുക്കിയിട്ടുണ്ട്.
കുറ്റിക്കണ്ടൽ, ഭ്രാന്തൻ കണ്ടൽ, ഉപ്പൂറ്റി കണ്ടൽ, ചക്കര കണ്ടൽ തുടങ്ങി 20 ഓളം കണ്ടൽക്കാടുകളുടെ അപൂർവ ശേഖരങ്ങളും നഴ്സറിയിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ കണ്ടലുകൾ വാങ്ങുവാൻ രഘുവിന്റെ പക്കൽ എത്താറുണ്ട്. വിദ്യാർഥികൾക്കായി കണ്ടലുമായി ബന്ധപ്പെട്ട പഠന ക്ലാസുകളും ക്യാന്പുകളും നടത്തുന്നുണ്ട്. ജില്ലയിലെ തന്നെ പ്രധാന കണ്ടൽ നഴ്സറി ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് രഘുനാഥ്.സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായവും പ്രതീക്ഷിക്കുന്നുണ്ട്. കണ്ടലുകളുടെ പരിചരണത്തിന് സഹായിയായി ഭാര്യ റീനയും കൂടെയുണ്ട്.