ആയിപ്പുഴ പീഡനക്കേസ്; രണ്ടാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും
1565225
Friday, June 6, 2025 2:10 AM IST
തളിപ്പറമ്പ്: വിവാദമായ ആയിപ്പുഴ പീഡനക്കേസിലെ രണ്ടാംപ്രതിക്ക് 15 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പടിയൂര്‍ പടയങ്ങോട്ടെ സക്കരിയ്യയെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയതിന് അഞ്ച് വര്‍ഷവും ബലാത്സംഗം ചെയ്തതിന് പത്ത് വര്‍ഷവുമാണ് ശിക്ഷ.
2008 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.12 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പ്രതികളെ തലശേരി കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ പത്ത് പേർ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഒന്നാം പ്രതിയായ പെൺകുട്ടിയുടെ പിതാവ് ജീവപര്യന്തം ശിക്ഷയിൽ കഴിയവെ 2020 ഫെബ്രുവരി ഏഴിന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ചു. 2008 ഏപ്രിലിൽ പറശിനിക്കടവിലുള്ള തായ് റിസോർട്ടിൽ വച്ചാണ് രണ്ടാം പ്രതിയായ സക്കരിയ്യ പിതാവിന്റെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി പീഡനവിവരം മാതാവിനോടു പറഞ്ഞത്. തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ പിതാവ് തന്നെ പന്ത്രണ്ടാം വയസുമുതൽ ലൈംഗിമായി പീഡിപ്പിക്കുകയും മറ്റുള്ള പ്രതികൾക്ക് കാഴ്ചവയ്ക്കുകയും ചെയ്തു എന്നാണ് കേസ്. സംഭവം നടന്ന് ഒരാഴ്ചക്കകം പ്രതി സക്കരിയ്യ വിദേശത്തേക്ക് കടക്കുകയായിരുന്നു.
2024 സെപ്റ്റംബറില്‍ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് റിമാന്‍ഡിലായ പ്രതി ഹൈക്കോടതിയില്‍ നല്കിയ ജാമ്യഹരജിയില്‍ വിധി പറഞ്ഞുകൊണ്ട് മൂന്ന് മാസത്തിനകം കേസ് വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അത് പ്രകാരം ഇക്കഴിഞ്ഞ ഏപ്രിലില്‍ തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി മുമ്പാകെ എത്തിയ കേസില്‍ ജൂണ്‍ 10 നകം വിധി പ്രസ്താവിക്കേണ്ടതുണ്ടായിരുന്നു.അന്നത്തെ മട്ടന്നൂര്‍ സിഐ വി.എന്‍ വിശ്വനാഥന്, എസ്ഐ പി.കെ മണി എന്നിവരാണ് കേസന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.