കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി
1566290
Wednesday, June 11, 2025 1:53 AM IST
ആലക്കോട്: കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈൻ കടന്നു പോകുമ്പോൾ ഭൂമിയും വീടും നഷ്ടപ്പെടുന്നവർ ആലക്കോട് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കർഷകരുടെ വിളകൾക്കും, വൃക്ഷങ്ങൾക്കും, നഷ്ടപ്പെടുന്ന ഭൂമിക്കും, വീടിനും, യാതൊരുവിധ നഷ്ടപരിഹാര പാക്കേജും പ്രഖ്യാപിക്കാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ കർഷകന്റെ ഭൂമിയിൽ കടന്നുകയറി പ്രവൃത്തി ആരംഭിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക, മതിയായ നഷ്ടപരിഹാര പാക്കേജ് ഉടൻ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തിയത്.
ശക്തമായ മഴയെപ്പോലും അവഗണിച്ച് സ്ത്രീകൾ അടക്കം നൂറു കണക്കിന് ആളുകളാണ് ആലക്കോട് ടൗണിൽ നിന്നാരംഭിച്ച മാർച്ചിൽ പങ്കെടുത്തത്. 2018 ൽ കുറ്റി സ്ഥാപിച്ച് നാളിതുവരെയായിട്ടും നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാതെ കർഷകരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നടപടി അവസാനിപ്പിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
ആലക്കോട് ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ നടന്ന് അരങ്ങത്തുള്ള കെഎസ്ഇബി ഓഫീസിൽ എത്തിയാണ് ധർണയും പൊതുയോഗവും നടത്തിയത്. ധർണ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി കൺവീനർ ടോമി കുമ്പിടിയാമാക്കൽ അധ്യക്ഷത വഹിച്ചു.
ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ, കെ.പി. സാബു, ബിജുപുളിയൻതൊട്ടി, ജോഷി കണ്ടത്തിൽ, വി.എ. റഹീം, പി.സി. ആയിഷ, അപ്പുക്കു ട്ടൻ സ്വാമി മഠം തുടങ്ങിയവർ പ്രസംഗിച്ചു.