കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്
1566507
Thursday, June 12, 2025 12:41 AM IST
ശ്രീകണ്ഠപുരം: കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വന്യമൃഗശല്യം, കീടാണുബാധ, കാലാവസ്ഥ വ്യതിയാനം, വിലയിടിവ് എന്നിവ മൂലം പ്രതിസന്ധിയിലായിരിക്കുന്ന കർഷകരുടെ ഭൂനികുതി സംസ്ഥാന സർക്കാർ ഇരട്ടിയിലധികമായാണ് വർധിപ്പിച്ചത്.
ഭീമമായ ഭൂനികുതി വർധന സാധാരണ കർഷകർ നികുതി അടയ്ക്കാൻ ചെല്ലുമ്പോഴാണ് അറിയുന്നത്. ആവശ്യമായ തുക കൈവശമില്ലാത്തതിനാൽ കൃഷിഭൂമിയുടെ ഉടമകൾക്ക് നികുതി അടയ്ക്കാനാകാതെ തിരികെ പോരേണ്ട അവസ്ഥയാണ്.
കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് സാധാരണക്കാരായ കർഷകർക്കും തൊഴിലാളികൾക്കും സഹായകരമാകുന്ന നിലപാടുകൾ സ്വീകരിക്കാൻ കൃഷിവകുപ്പും വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങൾ മൂലം മനുഷ്യജീവനുണ്ടാകുന്ന ഭീഷണിക്കെതിരേ ആവശ്യമായ സംരക്ഷണ നടപടികൾക്ക് വനംവകുപ്പും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് പാരിഷ് ഹാളിൽ ചേർന്ന യോഗം ചെമ്പന്തൊട്ടി മേഖലാ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഫാ. ജോബി എടത്തിനാൽ, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ സെക്രട്ടറി ഷീജ കാറുകുളം, ചെമ്പന്തൊട്ടി മേഖലാ പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം, അതിരൂപത വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ, ഐ.സി. മേരി, മേഖലാ സെക്രട്ടറി ഷാജിമോൻ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.