വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി (തുരങ്കപാത) അലൈൻമെന്റിൽ മാറ്റം വേണമെന്ന് വിഴിഞ്ഞം ഇടവക
1536926
Thursday, March 27, 2025 6:10 AM IST
വിഴിഞ്ഞം: പൊതുജനാഭിപ്രായ രൂപീകരണമോ ചർച്ചയോ നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വിഴിഞ്ഞം പോർട്ട് അധികൃതർ തയാറായില്ലെന്ന് ആക്ഷേപം. വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ കണക്ടിവിറ്റി (തുരങ്കപാത)യുടെ അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇടവക രംഗത്ത്.
കേരളത്തിന്റെ വികസന സ്വപ്നമായ തുറമുഖം യാഥാർഥ്യമാകണമെന്നു തുടക്കം മുതൽ ഒറ്റകെട്ടായി ആഗ്രഹിച്ച വിഴിഞ്ഞത്തുകാരാണു റെയിൽവേയുടെ കാര്യത്തിൽ ആശങ്കയിലായത്. തുറമുഖ നിർമാണത്തിനു മുൻപ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ അധികൃതർ കാണിച്ച ആത്മാർഥത റെയിൽവേയുടെ കാര്യത്തിൽ ഇല്ലാതെ പോയതും പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുരങ്ക പാതക്കായി നാലു സ്ഥലത്തുകൂടി ബന്ധപ്പെട്ട ഏജൻസികൾ സർവ്വേനടത്തിയിരുന്നു. ഇതിൽ ജനങ്ങളെ കൂടുതൽ ഒഴിപ്പിക്കാതെയും നഷ്ടം കുറച്ചും ലാഭകരമായ മേഖലയാണ് തെരഞ്ഞെടുത്തതെന്ന് അധികൃതർ പറയുമ്പോൾ ഒരു ഇടവകയെ കീറിമുറിക്കുന്നതും നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്നതുമാണ് പുതിയ തീരുമാനമെന്ന് ഇടവക ഭാരവാഹികൾ വാദിക്കുന്നു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇടവക കഴിഞ്ഞ വർഷം ഡിസംബറിൽ നിവേദനം നൽകിയെങ്കിലും ചർച്ചയോ തീരുമാനമോ ഉണ്ടായില്ല. മുപ്പതിനായിരത്തിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വിഴിഞ്ഞം കോട്ടപ്പുറം പ്രദേശത്ത് തൊഴിൽ ചെയ്യാൻ ആകെ അവശേഷിക്കുന്നതു വലിയ കടപ്പുറം മാത്രമാണ്.
നിലവിൽ ഇവിടെ കൂടി തുരങ്ക പാത നിർമിക്കാനാണ് തീരുമാനമെന്നാണു വിവരം. റെയിൽ തുരങ്കപാത ഈ കടപ്പുറത്തുകൂടെ വരുമ്പോൾ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ചർച്ചിനെയും കമ്മ്യൂണിറ്റി ഹാളിനെയും മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സെന്റ് മേരീസ് എച്ച്എസ്എസ് സ്കൂളിനെയും സമീപത്തെ ഭവനങ്ങളെയും യുവജനങ്ങളുടെ കളിസ്ഥലത്തെയും നേരിട്ടു ബാധിക്കുമെന്ന് ഇടവക കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കുന്നു.
ഈ പദ്ധതി ജനവാസ കേന്ദ്രമായ കോട്ടപ്പുറം പ്രദേശത്തുനിന്നു മറ്റു മേഖലയിലേക്ക് മാറ്റി രൂപകല്പന ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുഖ്യ മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും വിഴിഞ്ഞം ഇടവക കൗൺസിൽ നിവേദനം നൽകിയത്. എന്നിട്ടും ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചകളോ അഭിപ്രായ രൂപീകരണമോ നടത്താതെ പ്ലാനറ്റ് എന്ന സ്വകാര്യ കമ്പനി ഇവിടെ പഠനം നടത്താനെത്തിയത്.
ജനങ്ങൾ ആശങ്ക രേഖപ്പെടുത്തിയപ്പോൾ മറുപടി നൽകാൻ കഴിയാതെ അവർ മടങ്ങിപോവുകയായിരുന്നന്നും ഇടവക ഭാരവാഹികൾ പറയുന്നു. തുരങ്ക പാത ഈ മേഖലയിൽനിന്നും മാറ്റി നിർമമിക്കാൻ സർക്കാർ തലത്തിൽ നടപടി കൈക്കൊള്ളണമെന്നാണ് ഇടവക കൗൺസിൽ ആവശ്യപ്പെടുന്നതെന്ന് ഇടവക വികാരി റവ. മോൺ. ഡോ. ടി. നിക്കൊളസ്, ഇടവക കൗൺസിൽ സെക്രട്ടറി ജോൺ ഈസാക്ക് എന്നിവർ ആവശ്യപ്പെട്ടു.