ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം
1560619
Sunday, May 18, 2025 6:39 AM IST
കൊട്ടാരക്കര: ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം പൂർത്തിയാക്കി 74 ദിവസത്തിനകം ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ച കേസിലെ അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ .
ഈ കേസിൽ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെ തമിഴ്നാട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു അന്വേഷണം നടത്തി കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്.
ഈ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ ആയി അഡ്വ. ജി. മോഹൻ രാജിനെ നിയമിച്ചിട്ടുണ്ട്. കേസിന് അന്വേഷണ മേൽനോട്ടം വഹിച്ച കൊല്ലം ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു ,അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ്, കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ സി.മനോജ് കുമാർ, അസി. സബ് ഇൻസ്പെക്ടർ ബി.ബിനു,
കൊല്ലം റൂറൽ വനിതാ സെൽ അസി. സബ് ഇൻസ്പെക്ടർ ബി. ജിജി മോൾ , പൂയപ്പളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെ.രാജേഷ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.ബിനീഷ് , കൊല്ലം റൂറൽ സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ മഹേഷ് മോഹൻ എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.