മഴ: ജില്ലയിൽ വ്യാപക നഷ്ടം : നിരവധി വീടുകൾ തകർന്നു, കൃഷിനാശവും വ്യാപകമായി
1563796
Saturday, May 31, 2025 6:26 AM IST
കൊല്ലം: ജില്ലയില്‍ മഴക്കെടുതിയുടെ ആഘാതം അനുദിനം വർധിക്കുകയാണ്. മഴക്കെടുതിയിൽ 164 വീട് ഭാഗികമായും ആറുവീടുകൾ പൂർണമായും തകർന്നു. ദുരിതാശ്വാസ ക്യാന്പുകൾ ഇതുവരെയും തുറന്നില്ല. വർഷകാലത്തിനു മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പാളി.
ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് നൽകിയ നിർദേശങ്ങൾ വിരലിൽ എണ്ണാവുന്ന തദ്ദേശ സ്ഥാപങ്ങൾ മാത്രമാണ് ഗൗരമായിട്ടെടുത്തത്. പൊതുസ്ഥലങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായി,അതാതു വകുപ്പുകൾ നടപടി എടുക്കണമെന്ന് കളക്ടറേറ്റിൽ നടന്ന രണ്ടു യോഗങ്ങളിൽ കളക്ടർ ആവശ്യപെട്ടിരുന്നതാണ്.
സ്വകാര്യ ഭൂമികളിലും വനഭൂമിയിലും അപകടകരമാം വിധം നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റുന്ന കാര്യത്തിൽ അലംഭാവം കാട്ടിയതാന് മഴക്കെടുതി ജില്ലയിൽ വർധിച്ചു കൊണ്ടിരിക്കുന്നതിനു മുഖ്യകാരണമായത്. മലയോര മേഖലയിൽ വനം വകുപ്പും നഗര പ്രദേശങ്ങളിൽ വൈദ്യുതി വകുപ്പും കാട്ടിയ ആലം ഭാവവും അനാസ്ഥയും ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയപ്പോൾ നിരവധിപേർ സ്വന്തം കിടപ്പാടങ്ങൾ മരങ്ങൾ വീണു തകരുന്നത് കണ്ണീരോടെ നോക്കി നിൽക്കേണ്ടി വന്നു. മരം-മരചില്ല വീണുള്ള നാശനഷ്ടം ജില്ലയിലെ മലയോര മേഖലയിൽ വലിയ തോതിലാണ് ഉണ്ടാക്കിയത്.
കുണ്ടറ : ഇളമ്പള്ളൂർ ചന്ദനത്തോപ്പ് റെയിൽവേ സമാന്തര പാതയിൽ കേരളപുരത്തിനും, മാമൂടിനും ഇടയ്ക്ക് 70 വർഷത്തോളം പഴക്കമുള്ള വൻ പുളിമരമാണ് റോഡിനു കുറുകെ കടപുഴുകിയത്. ഇന്നലെ വൈകുന്നേരം ആറിന് വന്ന ട്രെയിൻ നിർത്തി റെയിൽവേ തൊഴിലാളികളുടെ സഹായത്തോടെ ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന സ്ഥാപിച്ചു.
എന്നാൽ സമാന്തര റോഡിലെ ഗതാഗതം 24 മണിക്കൂറിനു ശേഷവും പുനസ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത് അധികൃതർ . രാഷ്ട്രീയ പടല പിണക്കവും സാമ്പത്തിക പരാധീനതയുമാണ് പഞ്ചായത്ത് അധികാരികൾ പങ്കുവെക്കുന്നത്.
ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ഭാഗത്ത് രോഗികളുമായി ആശുപത്രിയിലേക്ക് പോകുവാനുള്ള ഏകമാർഗമാണ് ഇത് എന്നുള്ള പരിഗണന പോലും നൽകാൻ അധികാരികൾ തയാറാകുന്നില്ല. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു
കൊട്ടാരക്കര: കാറ്റിലും മഴയിലും താലൂക്കിലാകമാനം കൃഷിനാശവും നാശനഷ്ടങ്ങളും വ്യാപകം. വെട്ടിക്കവല ഗ്രാമ പഞ്ചായത്തിലെ മടത്തിയറ വാർഡിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നഷ്ടം ഉണ്ടായി. ഇലക്ട്രിക് ലൈനിൽ മരം വീണു വൈദ്യുതി തടസപ്പെട്ടു.
അലൻ ഭവനിൽ കൊച്ചുമോന്റെ വീടിനു മുകളിൽ തേക്കു മരം കടപുഴുകി വീണു ഭാഗീകമായി വീടു തകർന്നു. തേക്കു മരം വീണു മറ്റൊരു വീടിന്റെ മതിൽ തകർന്നു. വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണു. കാറ്റിൽ വ്യാപകമായ കൃഷി നാശമാണ് പല സ്ഥലങ്ങിലും സംഭവിച്ചത്. കർഷകരുടെ പ്രതീക്ഷകളാണ് തകർന്നടിഞ്ഞത്.
ചവറയിൽ വൻ നാശനഷ്ടം
ചവറ : ശക്തമായ മഴയിലും കാറ്റിലും ചവറ പന്മന തേവലക്കര തെക്കുംഭാഗം നീണ്ടകര പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വിവിധയിടങ്ങളിൽ വീടുകൾക്ക് മുകളിൽ മരം വീണും പോസ്റ്റുകൾ ഒടിഞ്ഞു വീണും നാശനഷ്ടം ഉണ്ടായി. തേവലക്കര മാർക്കറ്റിലെ കടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റ് ശക്തമായ കാറ്റിൽ ഇളകി സമീപത്തുകൂടി കടന്നു പോകുന്ന 11 കെ വി വൈദ്യുത ലൈനിലേക്ക് വീണു. അഗ്നിരക്ഷസേന എത്തിയെങ്കിലും മാറ്റാൻ കഴിഞ്ഞില്ല തുടർന്ന് ക്രെയിൻ ഉപയോഗിച്ച് മാറ്റുകയായിരുന്നു. തേവലക്കര നടുവിലക്കര പന്തപ്ലാവിൽ ബിനു ഡി പിള്ളയുടെ വീടിനുമുകളിൽ മരവും തെങ്ങും കടപുഴകി വീണു. മേൽക്കൂരയ്ക്ക് കേടുപാടുകൾ ഉണ്ടായി ആർക്കും പരിക്കില്ല.
തേവലക്കര ലോകരക്ഷാ ജംഗ്ഷന് കിഴക്കു കനാലിന് കുറുകെ മരം വൈദ്യുത ലൈനിലേക്ക് വീണ് റോഡ് ഗതാഗതവും തടസപ്പെട്ടു. പടിഞ്ഞാറ്റക്കര മുളയ്ക്കൽ സ്കൂളിൽ സമീപം സ്വകാര്യ വ്യക്തിയുടെ പുരടത്തിൽ നിന്ന് മരം വീണു വൈദ്യുതി ലൈൻ തകർന്നു. പന്മന ചിറ്റൂർ കൊട്ടാരത്തിൻ കടവ് റോഡിൽ ഗ്രാമോദ്ധാരണ ലൈബ്രറിക്ക് സമീപം ആഞ്ഞിലി റോഡിലേക്ക് വീണ് ഗതാഗത തടസം ഉണ്ടായി. ശങ്കരമംഗലം മിന്നാം തോട്ടിൽ റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് മരം വീണും ഗതാഗത തടസപ്പെട്ടു.
പന്മന ചിറ്റൂർ തുമ്പേന്തറയിൽ വസന്തയുടെ വീടിനു മുൻവശത്തെ മതിലുകൾ തകർന്നുവീണു. പന്മന ഇടപ്പള്ളി കോട്ടയിൽ സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വാഹനങ്ങള്‍ക്കുമേൽ വീണു. ആ സമയം ഇവിടെ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
എന്നാൽ ഓട്ടോറിക്ഷ, സ്കൂട്ടറുകൾ എന്നിവ തകർന്നു. ശക്തമായ മഴയിലും കാറ്റിലും ചവറ സൗത്ത് വടക്കുംഭാഗം കാർത്തികയിൽ ടി പ്രദീപിന്റെ വീട്ടിലെ കമുക് പിഴുതു വീണു. പട്ടിക്കൂടിനു മുകളിൽ കൂടി വൈദ്യുതി ലൈനും കേബിൾ ലൈനും തകർത്താണ് വീണത്. ചവറ ചെറുശേരി ഭാഗം വലിയ വീട് ടെൻസിൽ ജോർജിന്റെ വീടിന് മുകളിൽ മരം വീണ് വീടിന് കേടുപാടുകൾ ഉണ്ടായി.
വിവിധ ഇടങ്ങളിൽ വൃക്ഷങ്ങൾ കടപുഴകി വീണും ഒടിഞ്ഞുവീണും ഇലക്ട്രിക് പോസ്റ്റുകൾ തകരുകയും വൈദ്യുത കമ്പികൾ പൊട്ടി വീഴുകയും ചെയ്തു. രാത്രി വൈകിയും പലയിടങ്ങളിലും വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി ഇടങ്ങളിൽ റോഡിന് കുറുകെ വൃക്ഷങ്ങൾ വീണതാണ് മിക്ക ഇടങ്ങളിലും ഗതാഗത തടസങ്ങൾക്ക് കാരണമായത്.
കാറ്റില്‍ വിറച്ച് കിഴക്കന്‍ മലയോര മേഖല
അഞ്ചല്‍ : കഴിഞ്ഞ ദിവസം രാത്രിയോടെ ആഞ്ഞടിച്ച കാറ്റില്‍ കിഴക്കന്‍ മലയോര മേഖല വിറച്ചു. കിഴക്കന്‍ മേഖലയില്‍ മരവും മരച്ചില്ലകളും വീണു നിരവധി വീടുകളാണ് തകര്‍ന്നത്. വിവിധ സ്ഥലങ്ങളിലായി അന്‍പത്തിലധികം വൈദ്യുതി പോസ്റ്റുകളും 11 കെ വി ഉള്‍പ്പടെ ലൈനുകളും തകര്‍ന്നു. പൂര്‍ണ്ണമായും മുടങ്ങിയ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ശ്രമമാണ് കെഎസ്ഇബി നടത്തിവരുന്നത്.
ഏരൂര്‍ പഞ്ചായത്തിലെ ഭാരതീപുരം വാര്‍ഡില്‍ കിട്ടന്‍കോണം ഭാഗത്ത് വന പാതയില്‍ കൂറ്റന്‍ മരങ്ങള്‍ ഒടിഞ്ഞു വീണു. പാതയിലൂടെ കാല്‍നട പോലും സാധ്യമാകാതായതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. മരങ്ങള്‍ വീണു ഈഭാഗത്ത് മാത്രം ഒടിഞ്ഞു നിലം പൊത്തിയത് പത്തോളം പോസ്റ്റുകളാണ്. ഇതോടെ പ്രദേശം ഇരുട്ടിലായി.
വീടുകള്‍ സമീപം നിന്ന മരങ്ങള്‍ കടപുഴകിയതോടെ ഭീതിയിലായ ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് സ്വന്തം നിലയില്‍ മാറി താമസിക്കുന്ന അവസ്ഥയുണ്ടായി. പലതവണ വനം വകുപ്പ് അധികാരികളോട് രേഖാമൂലവും അല്ലാതെയും പരാതിയും നിവേദനവും നല്‍കിയിട്ടും അപാകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇതിനാല്‍ ഭീതിയോടെയാണ് പ്രദേശത്ത് ജീവിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ആലഞ്ചേരി പാണയം റോഡില്‍ അണങ്ങൂര്‍ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ തേക്ക് മരം കടപുഴകി വീണതോടെ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. ഇവിടെ 11 കെ.വി ലൈനുകളും മൂന്നു പോസ്റ്റുകളും തകര്‍ന്നു. എതിര്‍ഭാഗത്ത് വീടിന്റെ ഗേറ്റ് തകരുകയും മതിലിനു കേടുപാടുകള്‍ സംഭവിക്കുകയും ഉണ്ടായി.
പൊതുപ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകരും ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെയോടെ മരം മുറിച്ച് നീക്കിയെങ്കിലും പോസ്റ്റുകള്‍ പുനസ്ഥാപിക്കാത്തതിനാല്‍ പൂർണമായും ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഏരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാജിയുടെ പാണയം കറ്റിട്ട ഭാഗത്തെ വീട് മരം വീണു തകര്‍ന്നു. മേല്‍ക്കൂര പൂർണമായും തകര്‍ന്ന വീട്ടില്‍ നിന്നും മരം വീണ സമയം രാജിയും കുടുംബവും ഇറങ്ങി ഓടുകയായിരുന്നു. അതിനാൽ വന്‍ അപകടം ആണ് ഒഴിവായത്. വീട്ടുപകരണങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
ആലഞ്ചേരി അഗസ്ത്യകോട് പാതയില്‍ കൂറ്റന്‍ പ്ലാവ് മരം കടപുഴകി വൈദ്യുതി പോസ്റ്റിലും ലൈനുകളിലുമായി നിന്നത് ഏറെ നേരം അപകട ഭീതി ഉണ്ടാക്കി. ഏരൂര്‍ പോലീസ് സ്ഥലത്തെത്തി പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പുനലൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും പോലീസും നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ ശ്രമത്തിനോടുവില്‍ മരം മുറിച്ച് നീക്കി അപകടവസ്ഥ ഒഴിവാക്കി.
ഏരൂര്‍ വില്ലേജ് ഓഫീസ് പരിധിയില്‍ കറ്റിട്ട സ്വദേശി ശ്യാമള, പാണയം സ്വദേശിനി ലീലാമ, നടുക്കുന്നിന്പുറം സ്വദേശിനി ലതാകുമാരി, നടുക്കുന്നിന്പുറം സ്വദേശിനി മിനി, ചാവരുകോണത്തു സാം, പ്രകാശ് എന്നിവരുടെ വീടാണ് തകര്‍ന്നത്.
കൂറ്റന്‍ ആഞ്ഞിലി മരം വീണത്തിനെ തുടര്‍ന്നു ഭാരതീപുരം മൂര്ത്തിക്കാവിന്റെ പ്രധാന മേല്‍ക്കൂര തകര്‍ന്നു. കാവിലെ സാധന സാമഗ്രഹികള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. അലയമണ്‍ പഞ്ചായത്തിലും വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചണ്ണപ്പേട്ട വില്ലേജ് ഓഫീസ് പരിധിയില്‍ മൂന്നും അലയമണ്‍ വില്ലേജ് ഓഫീസ് പരിധിയില്‍ നാലും വീടുകള്‍ ആണ് തകർന്നത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ജനപ്രതിനിധികളും വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള റവന്യൂ അധികൃതരും സ്ഥലങ്ങൾ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയിട്ടുണ്ട്.
കുളത്തൂപ്പുഴ: മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ ഒരാഴ്ച കാലമായി കുളത്തുപ്പുഴയിലെ സമീപ പ്രദേശങ്ങളിമായി ഉണ്ടായത്. മലയോര ഹൈവേയിലും അന്തർസംസ്ഥാന പാതയിലും മരങ്ങൾ വീണ് തുടർച്ചയായി ഗതാഗതം തടസപ്പെടുകയാണ്.
കുളത്തൂപ്പുഴ മടത്തറ പാതയിൽ മൈലമൂട് ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ ഈട്ടി മരമാണ് കടപുഴകി പാതയോരത്തെ ഇലവൻ കെ വി ലൈനിന്റെ മുകളിലേക്ക് വീണത്. ഈ സമയം വൈദ്യുതി ഇല്ലാതിരുന്നാലും സമീപത്തെ ട്രാൻസ്ഫോമർ സ്ഥാപിച്ചിരുന്ന തൂണുകൾക്ക് കേടുപാട് ഉണ്ടാകാത്തതിനാലും വൻ അപകടമാണ് ഒഴിവായത്. സമീപവാസികളും വാഹന യാത്രക്കാരും ഉടൻ വിവരം കുളത്തുപ്പുഴ പോലീസിനും വൈദ്യുതി സെക്ഷൻ ഓഫീസിലും അഗ്നിരക്ഷാ സംഘത്തെയും അറിയിച്ചു.
കടയ്ക്കൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരുടെയും സഹായത്തോടെ മരം മുറിച്ചു നീക്കിയതോടെയാണ് അപകടാവസ്ഥ ഒഴിവായി ഗതാഗതം പുനഃസ്ഥാപിക്കാൻ ആയത്. ആദിവാസി സെറ്റിൽമെന്റിലേക്ക് കടന്നുപോകുന്ന കുളത്തൂപ്പുഴ അമ്പതേക്കർ പാതകളിൽ മരം വീണ് വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ ആയതോടെ ഗതാഗതം തടസപ്പെട്ടു.
ഈ പ്രദേശത്ത് ആന ശല്യം ഉണ്ടായിരുന്നതിനാൽ റോഡിലേക്ക് വീണ് ഗതാഗതം തടസമായ പോസ്റ്റ് ആനകളെ റോഡിൽ നിന്നും കാട് കയറ്റിയ ശേഷമാണ് എടുത്ത് മാറ്റാനായത്. കുളത്തുപ്പുഴ അയ്യൻപിള്ള വളവ് കായ്ക്കര കുന്നുംപുറത്ത് ഹസീനയുടെ വീടിന്റെമുകളിൽ തേക്ക് മരം പിഴുത് വീഴുകയും മേൽക്കൂര നശിക്കുകയും ചെയ്തു. ടെറസിന്റെ മുകളിലെ ഷീറ്റുകൾ പലസ്ഥലങ്ങളിലും ഇളകി തെറിച്ചു.
വൈദ്യുതി തകരാറ് മൂലം കുളത്തൂപ്പുഴ പ്രദേശം രാത്രിയായാൽ ഇരുട്ടിലാണ്. ഇതുവരെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ പൂർണമായി വൈദ്യുതി പുനഃ സ്ഥാപിക്കുവാൻ കെഎസ്ഇബിക്ക് കഴിഞ്ഞിട്ടില്ല. കടമാൻകോട് പ്രദേശം രണ്ട് ദിവസമായി ഇരുട്ടിലാണ്. ശക്തമായ കാറ്റും മഴയും മൂലം നിർമാണ പ്രവർത്തങ്ങളും നടക്കുന്നില്ല.
ശക്തമായകാറ്റിന് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കളക്ടർ
കൊല്ലം: കാലവര്‍ഷവുമായി ബന്ധപ്പെട്ട് ശക്തമായകാറ്റിന് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. മരങ്ങൾക്ക് കീഴെ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കണം.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ശരിയായരീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ വേണം. കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവെക്കണം. കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി 1077 എന്ന നമ്പറില്‍ മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. അപകടം ശ്രദ്ധയില്‍ പെട്ടാല്‍ കെഎസ്ഇബിയുടെ 1912 കണ്ട്രോള് റൂമിലോ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കണ്ട്രോള് റൂമിലെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കാം. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കണം. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കണം.
പത്രം-പാല് വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പു വരുത്തണം. കൃഷിയിടങ്ങളിലൂടെ കടന്ന് പോകുന്ന വൈദ്യുതലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിനു മുൻപ് ഉറപ്പ്വരുത്തണം. നിര്‍മാണജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറിനില്‍ക്കണം.
മഴക്കെടുതി പ്രശ്നപരിഹാരത്തിന് ബന്ധപ്പെടേണ്ട സുപ്രധാന നമ്പറുകള്‍ : തദ്ദേശസ്വയംഭരണ വകുപ്പ് - 8943068228. കെഎസ്ഇബി കൊല്ലം - 9446008267, 9496018381, 9496018384. കെഎസ്ഇബി കൊട്ടാരക്കര- 9446008271. കൊല്ലം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം - 8086395035, 8086395036. കൊട്ടാരക്കര പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം - 8086395039.