കള്ളനോട്ട് കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി
1564827
Wednesday, June 4, 2025 7:01 AM IST
കൊല്ലം: കള്ളനോട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയവെ വീണ്ടും കള്ളനോട്ടുമായി പിടിയിലായ പ്രതിയുടെ ജാമ്യം റദ്ദാക്കി. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയായ പത്തനാപുരം പാതിരിക്കല്‍ ആനക്കുഴി പുത്തന്‍ വീട്ടില്‍ അബ്ദുൾ മജീദിന് (59) ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് റദ്ദ് ചെയ്ത് ഉത്തരവിട്ടത്.
2013 ജൂണില്‍ അഞ്ചാലുംമൂട്, തൃക്കടവൂര്‍ പ്രദേശങ്ങളില്‍ 500 രൂപയുടെ കള്ളനോട്ട് വിനിമയം ചെയ്തതിന് ഇയാളുടെ പേരില്‍ അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ 2018 ഡിസംബര്‍ 12ന് ജില്ലാ കോടതി 15 വര്‍ഷം കഠിന തടവിന് പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് ഹൈക്കോടതിയില്‍ നിന്നുള്ള അപ്പീല്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.
ജാമ്യത്തില്‍ കഴിഞ്ഞിരുന്ന പ്രതിയെ വീണ്ടും 2022 ഏപ്രിലില്‍ കള്ളനോട്ടുമായി ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ആറ്റിങ്ങല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ജൂലൈയില്‍ ഹൈക്കോടതിയില്‍ നിന്നും ഇയാൾ ജാമ്യം നേടി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പ്രതി 2023 നവംബര്‍ 15ന് വീണ്ടും കള്ളനോട്ടുകേസില്‍ കിളിമാനൂര്‍ പോലിസിന്റെ പിടിയിയായിരുന്നു. പ്രതിയിൽ നിന്ന് 500 രൂപയുടെ 18 വ്യാജ നോട്ടുകള്‍ കണ്ടെടുക്കയും ചെയ്തു. പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാൻഡ് ചെയ്തു.
2022-ല്‍ ചടയമംഗലംപോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്ന കൊല്ലം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി റെജി ഏബ്രഹാം പ്രതിക്ക് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച ജാമ്യം റദ്ദാക്കാനായി പ്രോസിക്യൂഷന് മുഖേന ജില്ലാ കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.
ഹർജിയില്‍ വിശദമായ വാദം കേട്ട കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് ജി. മുണ്ടയ്ക്കല്‍ ഹാജരായി.