സിപിഐ ജില്ലാ ഘടകത്തിൽ വിഭാഗീയത രൂക്ഷം
1373329
Saturday, November 25, 2023 11:31 PM IST
പത്തനംതിട്ട: സിപിഐ ജില്ലാ നേതൃത്വത്തിൽ വിഭാഗീയത രൂക്ഷമായി. സംസ്ഥാന നേതൃത്വത്തിനെതിരേ ജില്ലാ ഘടകത്തിലെ ഒരുവിഭാഗം ശക്തമായി രംഗത്തെത്തിയതോടെയാണിത്. ചേരിതിരിഞ്ഞ വാക്പോര് കഴിഞ്ഞദിവസത്തെ ജില്ലാ കൗൺസിലിൽ പുറത്തുവന്നു. ആരോപണ, പ്രത്യാരോപണങ്ങൾ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായി. സംസ്ഥാന നേതൃത്വം നിയോഗിച്ച മുല്ലക്കര രത്നാകരന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ.
എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. ജയൻ, ജില്ലാ കമ്മിറ്റി അംഗം അരുൺ എന്നിവർക്കെതിരേ അന്വേഷണം നടത്താനും പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂറിനെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചതാണ് ഒരു വിഭാഗം അംഗങ്ങളുടെ എതിർപ്പിനും വാദപ്രതിവാദങ്ങൾക്കും ഇടയാക്കിയത്.
കഴിഞ്ഞ സമ്മേളനത്തിൽ പത്തനംതിട്ട നിയോജകമണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൾ ഷുക്കൂർ, ഒന്പതു മാസങ്ങൾക്ക് മുൻപ്, 15 ദിവസത്തേക്ക് സ്വകാര്യ ആവശ്യങ്ങൾക്കായി പാർട്ടിയിൽനിന്ന് അവധി എടുത്തിരുന്നു.
അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ചുമതല തിരികെ നൽകാതെ ഇപ്പോൾ ജില്ലാ കമ്മിറ്റിയിൽനിന്നും ഷുക്കൂറിനെ ഒഴിവാക്കുന്നത്, ജില്ലാ സെക്രട്ടറി എ. പി. ജയന്റെ പ്രത്യേക താത്പര്യപ്രകാരമാണെന്നാണ് ആരോപണം. എ.പി. ജയനെ എതിർക്കുന്ന വിഭാഗക്കാരായ നേതാക്കൾക്കെതിരേയാണ്അന്വേഷണം പ്രഖ്യാപിച്ചത്. ഇവരെയും ജില്ലാകമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണെന്നും ആരോപണമുണ്ട്.
ജില്ലാ സെക്രട്ടറിക്കെതിരേയുള്ള പരാതി
ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതികളിൽ അന്വേഷണമുണ്ടായതും ജയനിൽ നിന്നു വിശദീകരണം തേടിയതുമായ വിഷയങ്ങളാണ് ജില്ലാ ഘടകത്തിലെ ചേരിതിരിവിലേക്കെത്തിയത്. ജയനെതിരേ നടപടി ഉണ്ടാകുമെന്ന സൂചനയുണ്ടായതോടെയാണ് ജില്ലാ കമ്മിറ്റിയിൽ ചേരിതിരിവ് പ്രകടമായത്.
ജില്ലാ പഞ്ചായത്തംഗം കൂടിയായ എഐവൈഎഫ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയാണ് അടൂരിലെ ഫാമുമായി ബന്ധപ്പെട്ട് ജയനെതിരേ അഴിമതി ആരോപണവുമായി സംസ്ഥാന സെക്രട്ടറിക്കു പരാതി നൽകിയത്.
അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് നൽകിയ പരാതിയിൽ, അന്വേഷണ കമ്മീഷൻ അന്വേഷണം നടത്തി സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോർട്ട് നൽകി. ഇതിൻമേൽ എ.പി. ജയൻ നൽകിയ വിശദീകരണം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയിരുന്നു. ഇതോടെ ജയൻ അനുകൂലികൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും തിരിഞ്ഞു.
ഇപ്പോൾ തിരക്കിട്ട് എതിർപക്ഷത്തെ ജില്ലാ കമ്മി റ്റിയിൽനിന്ന് വെട്ടിനിരത്തുന്നുവെന്നാണ് ആരോപണം. ജില്ലാ സെക്രട്ടറിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയ പശ്ചാത്തലത്തിൽ, ഈ മാസം 30 ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ, ജില്ലാ സെക്രട്ടറിക്കെതിരേ നടപടി ഉണ്ടായേക്കുമെന്നും, അതിന് മുന്നോടിയായി ശ്രീനാദേവി കുഞ്ഞമ്മയുടെ പക്ഷത്തുള്ള നേതാക്കളെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ആരോപണം.
കാനത്തിനെതിരേ ആരോപണം
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ജയൻ അനുകൂലികൾ ജില്ലാ കൗൺസിലിൽ ശക്തമായ ആരോപണമാണ് ഉയർത്തിയത്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരെ സെക്രട്ടറി തഴയുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
മിൽമയിലെ ഡയറക്ടർ ബോർഡ് സ്ഥാനത്തും ഓയിൽപാം ഇന്ത്യയുടെ ചെയർമാൻ സ്ഥാനത്തും പത്തനംതിട്ട ജില്ലയിലുള്ളവരെ പരിഗണിക്കാതിരുന്നതു സംസ്ഥാന സെക്രട്ടറിയെ പിന്തുണയ്ക്കാത്തവരായതിനാലാണെന്ന് ആരോപണമുണ്ടായി. മുതിർന്ന നേതാവ് മുണ്ടപ്പള്ളി തോമസും മലയാലപ്പുഴ ശശിയും അടക്കം കാനത്തിനെതിരേ ആഞ്ഞടിച്ചു.
ജില്ലയിൽ നിന്നുള്ള സിപിഐ നേതാവ് എം.വി. വിദ്യാധരൻ അന്തരിച്ച ഒഴിവിൽ ഓയിൽപാം ചെയർമാൻ സ്ഥാനം പത്തനംതിട്ടയിൽ നിന്ന് ഒരാൾക്ക് നൽകേണ്ടതായിരുന്നു. ദേവസ്വം ബോർഡ് അംഗത്വത്തിനും പത്തനംതിട്ടയിൽ നിന്നൊരാളെ പരിഗണിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.
ശ്രീനാദേവിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ധാരണ പ്രകാരം അടുത്ത പ്രസിഡന്റ് സ്ഥാനം സിപിഐക്കാണ്. പള്ളിക്കൽ നിന്നുള്ള മെംബർ ശ്രീനാദേവി കുഞ്ഞമ്മയെയാണ് ഇതിനു പരിഗണിക്കേണ്ടത്. ഡിസംബർ 31ന് നിലവിലെ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ധാരണപ്രകാരം രാജിവച്ചാൽ ആ സ്ഥാനത്ത് ശ്രീനാദേവി വരുന്നതിനു തടയിടാനും നീക്കമുണ്ട്.
ജില്ലാ പഞ്ചായത്തിലെ മറ്റൊരു അംഗം രാജി പി. രാജപ്പന്റെ പേര് ഈ വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. അടുത്ത ടേം കേരള കോൺഗ്രസിനു നൽകട്ടേയെന്നും അവസാന വർഷം സിപിഐ എടുത്താൽ മതിയെന്നുമുള്ള അഭിപ്രായക്കാരുമുണ്ട്. ശ്രീനാദേവിക്ക് പാർട്ടിയിൽ പിന്തുണ ലഭിക്കാതിരിക്കാനുള്ള കരുനീക്കങ്ങളും മറുവിഭാഗം ആരംഭിച്ചിട്ടുണ്ട്.