പേവിഷ പ്രതിരോധ കുത്തിവയ്പെടുത്തെങ്കിലും മൂന്നര മാസത്തിനുശേഷം ഭാഗ്യലക്ഷ്മി മരിച്ചു
1547621
Sunday, May 4, 2025 3:31 AM IST
പത്തനംതിട്ട: പേവിഷത്തിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച ഭാഗ്യലക്ഷ്മിയുടെ (13) മരണം നാടിനെ ഞെട്ടിച്ചു. നാലു ഡോസ് വാക്സിനുകളും കൃത്യമായി സ്വീകരിച്ച കുട്ടി കഴിഞ്ഞ ഏപ്രിൽ ഒന്പതിനു മരിച്ചത് പേവിഷബാധ മൂലമാണെന്ന പരിശോധനാഫലം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ നിന്നും പുറത്തുവന്നു.
നാരങ്ങാനം മേലേ റാക്കൂടുക്കയിൽ ബിനോജി - ശിൽപ ദമ്പതികളുടെ മകളാണ് ഭാഗ്യലക്ഷ്മി. മാതൃഗൃഹമായ നാരങ്ങാനത്തുനിന്നാണ് ഭാഗ്യലക്ഷ്മി സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. അച്ഛന്റെ നാട് പുല്ലാട്ടാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഏപ്രിൽ ഒന്പതിനാണ് ഭാഗ്യലക്ഷ്മി മരിച്ചത്.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽനിന്ന് കുത്തിവയ്പ് സ്വീകരിച്ച് മൂന്നരമാസത്തിനു ശേഷമാണ് മരണമുണ്ടായത്. ഡിസംബറിൽ നാരങ്ങാനത്ത് ഒരു വളർത്തു നായയാണ് കുട്ടിയെ കടിച്ചത്. കുട്ടി അവസാനം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽ ശേഖരിച്ച സാംപിളുകൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
വിവരം പുറത്തുവിടാതെ ആരോഗ്യവകുപ്പ്
ഭാഗ്യലക്ഷ്മി മരിച്ച് ഏതാനും ദിവസത്തിനു ശേഷം ആരോഗ്യ വകുപ്പ് അധികൃതർക്കു വിവരം ലഭിച്ചെങ്കിലും പുറത്തറിയിച്ചില്ല. ബന്ധുക്കൾ അന്നുതന്നെ സംശയം പ്രകടപ്പിച്ചെങ്കിലും പരിശോധനാ ഫലം അവരിൽ നിന്നും മറച്ചുവയ്ക്കുകയായിരുന്നു.
ഡിസംബർ 13ന് രാവിലെ സ്കൂൾ വാഹനം കാത്ത് ഭാഗ്യലക്ഷ്മിയും അനുജത്തിയും അമ്മ വീടായ നാരങ്ങാനത്ത് റോഡരികിൽ നിൽക്കുന്നതിനിടെയാണ് അടുത്തുള്ള വീട്ടിൽ വളർത്തുന്ന നായ ഇവരെ ആക്രമിക്കുന്നത്.
ഇളയകുട്ടി തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാൽ അതിനു കടിയേറ്റില്ല. വിവരം അറിഞ്ഞ് എത്തിയ ബന്ധു കുട്ടിയുടെ കൈ സോപ്പിട്ടു കഴുകിയ ശേഷം ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുട്ടിക്ക് കൃത്യമായി മുഴുവൻ വാക്സിനേഷനും ഇവിടെനിന്നു നൽകി. നായയുടെ കടിയേറ്റ വിവരം കൃത്യമായി നാരങ്ങാനം പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരും അറിഞ്ഞു.
നായ ചത്തപ്പോഴും അധികൃതർക്കു മൗനം
ഭാഗ്യലക്ഷ്മിയെ കടിച്ച നായ മൂന്നുദിവസം കഴിഞ്ഞ് ചത്തു. ബന്ധുക്കളുടെ നിർബന്ധത്തെത്തുടർന്ന് തിരുവല്ലയിലെത്തിച്ചു പോസ്റ്റുമോർട്ടം നടത്തി. നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചപ്പോൾ ബന്ധുക്കൾക്ക് ആധിയായി. ഇവർ ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചപ്പോഴും മൗനം പാലിച്ചു.
നാരങ്ങാനം പഞ്ചായത്തിലും ബന്ധുക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ കടിച്ച നായയ്ക്ക് പ്രതിരോധ കുത്തിവയ്പെടുത്തിരുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ പരാതി നൽകുകയും ചെയ്തതാണ്. എന്നാൽ, വളർത്തുനായയുടെ ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് ചില ജനപ്രതിനിധികളടക്കം സ്വീകരിച്ചതെന്നാണ് ആക്ഷേപം.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് ഏപ്രിലിൽ
വാക്സിനേഷനുകൾ പൂർത്തീകരിച്ചെങ്കിലും ഏപ്രിൽ ഒന്നിനു രാത്രിയിലാണ് ഭാഗ്യലക്ഷ്മിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായത്. പ്രതിരോധ കുത്തിവയ്പെടുത്ത ജില്ലാ ആശുപത്രിയിൽ രണ്ടിനു തന്നെ പ്രവേശിപ്പിച്ചു.അന്നു രാത്രി ഒന്നരയോടെ അവശയായ ഭാഗ്യലക്ഷ്മിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ഒരു മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു.
വിദേശത്തു ജോലി നോക്കിയിരുന്ന അച്ഛൻ ബിനോജി വിവരമറിഞ്ഞ് ഏപ്രിൽ അഞ്ചിനു നാട്ടിൽ എത്തി. വെന്റിലേറ്ററിൽ കഴിഞ്ഞ സമയത്ത് പരിശോധനയ്ക്ക് ആവശ്യമായ സാംപിളുകൾ ശേഖരിച്ചരുന്നു. എട്ടിന് മകൾക്ക് ബ്രെയിൻ ഡത്ത് സംഭവിച്ചതായും വെന്റിലേറ്ററിൽ കിടക്കുന്ന മകളുടെ കാര്യത്തിൽ തീരുമാനം എടുക്കണമെന്നു കുടുംബത്തോട് അവിടുത്തെ ഡോക്ടർമാർ ആവശ്യപ്പെട്ടു. തുടർന്ന് വെന്റിലേറ്റർ സൗകര്യം ഒഴിവാക്കിയതോടെ ഒന്പതിനു രാവിലെ ഒന്പതിനു ഭാഗ്യലക്ഷ്മി മരണം സ്ഥിരീകരിച്ചു.
ഏപ്രിൽ 10ന് സംസ്കാരം നടക്കുകയും പിറ്റേ ദിവസം എറണാകുളത്തെ ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനാഫലം വാട്സാപ്പിൽ അധികൃതർ അയച്ചു നൽകുകയും ചെയ്തിരുന്നു. കുട്ടി വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പരിശോധനയ്ക്ക് ആവശ്യമായ സ്രവം രക്ഷിതാക്കളുടെ അനുമതിയോടെ ആശുപത്രി അധികൃതർ ശേഖരിക്കുന്നത്.
രണ്ട് റിസൽട്ടുകൾ ഉണ്ടെന്നു പറഞ്ഞെങ്കിലും ഒരെണ്ണം മാത്രമാണ് നൽകിയതെന്നും അടുത്തത് അയച്ചുതരാമെന്നു പറഞ്ഞ ആശുപത്രി അധികൃതർ ഇപ്പോൾ പറയുന്നത് അത് ഡിഎംഒയ്ക്ക് കൈമാറാമെന്നുമാണെന്നു വീട്ടുകാർ പറയുന്നു.