കാറ്റ് കൊണ്ടുപോയത് ഓണക്കാല വിപണി
1566572
Thursday, June 12, 2025 3:46 AM IST
പത്തനംതിട്ട: കൃഷിയിടങ്ങളിൽ വീശിയ കാറ്റ് തകർത്തത് കർഷകരുടെ ഓണക്കാല പ്രതീക്ഷ . കാലവർഷത്തിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ നിരവധി കർഷകരുടെ വാഴക്കൃഷിയാണ് ജില്ലയിൽ നശിച്ചത്. കോന്നി, അരുവാപ്പുലം, വള്ളിക്കോട് , ഏഴംകുളം തുടങ്ങിയ പഞ്ചായത്തുകളിൽ നിരവധി കർഷകരുടെ വാഴ നശിച്ചു.
കുടം വന്നതും കുലച്ചതുമായ വാഴയാണ് കാറ്റിൽ ഒടിഞ്ഞു വീണത്. കുടം വന്ന സമയമാണ് കാറ്റ് വീശിയതെന്ന് കർഷകർ പറഞ്ഞു. കൃഷിയിറക്കിയ വാഴകളിൽ പകുതിയിലധികവും തറപറ്റി. പലരും പാട്ടക്കൃഷിയാണ് നടത്തി വരുന്നത്.
വാഴക്കുല ഒന്നിന് 800 മുതൽ വില ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. ഓണ വിപണി ലക്ഷ്യമിട്ടായിരുന്നു കൃഷി. വേനൽക്കാലത്തും വെള്ളം കോരിയും കാട്ടുപന്നി ശല്യത്തിൽ നിന്നു രക്ഷിച്ചും വളർത്തിക്കൊണ്ടുവന്ന വാഴകളാണ് നിലം പതിച്ചത്.
ഏഴംകുളം കരിപ്പാൽ ഏലായിൽ വാഴക്കൃഷിക്കു മാത്രം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായി കർഷകർ പറഞ്ഞു. വാഴയ്ക്ക് താങ്ങു നൽകുന്നതിനായി കാറ്റാടിക്കഴയ്ക്കു കൂടി വരുന്ന ചെലവു കണക്കാക്കുമ്പോൾ വിളവെടുപ്പിന് പാകമാക്കാൻ വാഴ ഒന്നിന് 500 രൂപ വേണ്ടിവരുമെന്ന് കർഷകർ പറഞ്ഞു. കൃഷി വകുപ്പിൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയാലും തുച്ഛമായ തുകയായിരിക്കും ലഭിക്കുക. അത് ക്യതമായി ലഭിക്കണമെന്നുമില്ല.
സംസ്ഥാന സര്ക്കാര് ഇന്ഷ്വറന്സില് കുറഞ്ഞത് 10 വാഴയെങ്കിലും വേണം. വാഴയൊന്നിന് മൂന്നു രൂപയാണ് പ്രീമിയം. കുലച്ച വാഴയ്ക്ക് 300 രൂപയും കുലയ്ക്കാത്തതിന് 150 രൂപയുമാണ് ഇൻഷ്വർ തുക. എന്നാൽ കഴിഞ്ഞ വർഷം നശിച്ച വാഴയ്ക്കുപോലും ഇതേവരെ ഇൻഷ്വർ തുക ലഭിച്ചില്ലെന്ന് കോന്നി കൈതക്കര സ്വദേശി പി. എസ്. രാഘവൻ പറഞ്ഞു.
ചൈനാ മുക്കിന് സമീപം ചേരിമുക്കിലുള്ളപാടത്തായിരുന്നു കൃഷി. 150 മൂട് വാഴ കഴിഞ്ഞ വർഷം നശിക്കുകയുണ്ടായി. കഷിഭവനിൽ കയറി ഇറങ്ങി തളർന്നതായി അദ്ദേഹം പറഞ്ഞു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് വിടുകയാണ്. ഇത്തവണയും കാറ്റിൽ 200 മൂട് വാഴ നശിച്ചു. ബാങ്കിൽ നിന്നും വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷി ആരംഭിച്ചത്.