അമ്പലപ്പുഴ-തിരുവല്ല റോഡില്‍ അപകടമരണങ്ങൾ
1561703
Thursday, May 22, 2025 11:33 PM IST
എടത്വ: അമ്പലപ്പുഴ- തിരുവല്ല റോഡില്‍ എടത്വ ജംഗ്ഷനില്‍നിന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള ജെട്ടി റോഡു വരെയുള്ള ഭാഗത്ത് നിരന്തരം അപകടമരണം നടന്നിട്ടും പൊതുമരാമത്തു വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. എടത്വ മുതല്‍ കൊച്ചമ്മനം വരെയുള്ള ഭാഗത്തു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആറു മരണങ്ങളാണ് ഉണ്ടായത്.
ക്നാനായ പള്ളിക്കു സമീപം ഇക്കഴിഞ്ഞ തിങ്കളാഴ്ച മത്സ്യം കയറ്റി വന്ന പിക്കപ് വാന്‍ ഇടിച്ച് 20 വയസുള്ള യുവാവ് മരിച്ചു. ഡിസംബറില്‍ ചങ്ങനാശേരി സ്വദേശി ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. എടത്വ കോളജിലെ ഒരു വിദ്യാര്‍ഥിയും ഇതേ സ്ഥലത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍ പെട്ടു മരിച്ചു.
അശാസ്ത്രീയമായ നിര്‍മാണവും കൊടും വളവുമാണ് അപകടത്തിനു കാരണമായി പറയുന്നത്. അപകടം നടക്കുന്ന ദിവസം മുന്നറിയിപ്പിനുള്ള സംവിധാനം ഒരുക്കും. രണ്ടു ദിവസം കഴിയുമ്പോള്‍ അത് നീക്കം ചെയ്യും. അതാണ് പതിവ്. ഇന്നലെയും പൊതുമരാമത്തു വകുപ്പ് മുന്നറിയിപ്പു സംവിധാനം വച്ചെങ്കിലും അതുവഴി കടന്നു പോയ വാഹനങ്ങള്‍ ഇടിച്ച് അതെല്ലാം തകരുകയാണ് ചെയ്തത്. മഴ കൂടി ആരംഭിച്ചതോടെ എല്ലാ ദിവസവും അപകടം നടക്കുകയാണ്. പ്രദേശത്ത് വഴിവിളക്ക് ഇല്ലാത്തതും അപകടങ്ങള്‍ക്കു കാരണമാക്കുന്നുണ്ട്.
ഇന്നലെ അപകടം നടന്ന സ്ഥലത്ത് നാട്ടുകാരും ജനപ്രതിനിധിയും ചേര്‍ന്നു തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. യാത്രക്കാര്‍ക്കു വഴിനടക്കാന്‍ കഴിയാത്തവിധം റോഡിലേക്കു കാട് വളര്‍ന്നു കിടക്കുന്നതു വെട്ടിമാറ്റുക, മുന്നറിയിപ്പു സംവിധാനം സ്ഥാപിക്കുക, അപകട മേഖല എന്ന മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കുക, വേഗം കുറച്ചു പോകണമെന്ന് അറിയിച്ചുള്ള സിഗ്നല്‍ലൈറ്റ് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പിനും തലവടി പഞ്ചായത്തിലും നിവേദനം നല്‍കിയിട്ടുണ്ട്.