അശാസ്ത്രീയമായ പൊഴിമുറിക്കൽ: കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിൽ
1563433
Thursday, May 29, 2025 11:50 PM IST
അമ്പലപ്പുഴ: അശാസ്ത്രീയമായ പൊഴിമുറിക്കൽ മൂലം കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിൽ. അധികൃതരുടെ മുന്നൊരുക്കത്തിന്റെ കുറവെന്ന് ആക്ഷേപം. കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളെ വെള്ളക്കെട്ടിൽനിന്ന് രക്ഷിക്കാനാണ് തോട്ടപ്പള്ളി പൊഴി മുറിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് പൊഴിമുറിക്കൽ പൂർത്തിയാക്കിയത്. എന്നാൽ, കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിൽനിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. മഴ കനത്തതോടെ വീണ്ടും പ്രളയ സമാനമായ സ്ഥിതിയായിരിക്കുകയാണ്.
ജില്ലാ ഭരണകൂടത്തിന്റെയും ജലസേചനവകുപ്പിന്റെയും ദീർഘവീക്ഷണമില്ലായ്മയും മുന്നൊരുക്ക കുറവുമാണ് ഇതിനു കാരണമായത്. ജില്ലയിലെ 19 പൊഴികളിൽ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികൾ മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്. എല്ലാ പൊഴിയും തുറന്നാൽ മാത്രമേ ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽനിന്ന് പ്രളയഭീഷണി ഒഴിയൂ.
ഇതിൽ തോട്ടപ്പള്ളിയിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതിയ പാലം നിർമിക്കുന്നതിനായി 12 പില്ലറുകളാണ് നിർമിച്ചിരിക്കുന്നത്. ഇത് കിഴക്കൻ വെള്ളം കടലിലേക്ക് സുഗമമായി ഒഴുകുന്നതിനും തടസമായിട്ടുണ്ട്. നിലവിൽ കായംകുളം പൊഴി വഴിയാണ് വെള്ളം ഒഴുകുന്നത്.
ഇതിലേ വെള്ളം സുഗമമായി ഒഴുകണമെങ്കിൽ നിലവിൽ അടച്ചിട്ടിരിക്കുന്ന തൃക്കുന്നപ്പുഴയിലെ രണ്ടു ചെക്ക് ഡാമുകളും തുറക്കണം.
മഴ ശക്തമായിട്ടും തോട്ടപ്പള്ളിയിൽ വളരെക്കുറച്ച് യന്ത്രങ്ങൾ ഉപയോഗിച്ചാണ് പൊഴി മുറിക്കുന്നത്. കരിമണൽ ഒലിച്ചുപോകുമോ എന്ന ആശങ്കയെത്തുടർന്നാണ് കൂടുതൽ യന്ത്രങ്ങളെത്തിച്ച് പൊഴി മുറിക്കാത്തതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.