കാർത്തികപ്പളളി - കായംകുളം റോഡിന് വീതി കൂട്ടണം
1564124
Sunday, June 1, 2025 11:20 PM IST
ഹരിപ്പാട്: കാര്‍ത്തികപ്പളളി-കായംകുളം റോഡിന് വാഹനങ്ങളെയും യത്രക്കാരെയും ഉള്‍ക്കൊളളാനാകുന്നില്ല. മതിയായ വീതിയില്ലാത്തതു മൂലമുണ്ടാകുന്ന തിരക്കും ഗതാഗതക്കുരുക്കും കാരണം യാത്രക്കാരും നാട്ടുകാരുമെല്ലാം കഷ്ടപ്പെടുകയാണ്. ദേശീയപാതയ്ക്ക് സമാന്തരമായി കായംകുളം ഒഎന്‍കെ ജംഗ്ഷനില്‍നിന്നു ഡാണാപ്പടിയില്‍ എത്തുന്ന റോഡാണിത്.
തീരദേശത്തെ ജനസാന്ദ്രതയേറിയ പ്രദേശവുമാണിവിടം. അതിനാല്‍, മണിക്കൂറില്‍ നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി പോകുന്നത്. ദേശീയപാതയൊഴിവാക്കിയും വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്.
ഓച്ചിറ, അമൃതപുരി ഭാഗങ്ങളില്‍നിന്നു ദേവികുളങ്ങര കൂട്ടുവാതുക്കല്‍ കടവ് പാലം വഴി വരുന്ന വാഹനങ്ങള്‍ പുല്ലുകുളങ്ങരയിലെത്തി ഈ റോഡിലൂടയാണ് ഹരിപ്പാട് ഭാഗത്തേക്ക് പോകുന്നത്. കൂടാതെ, ആറാട്ടുപുഴ കൊച്ചിയുടെ ജെട്ടി പാലം വഴി വരുന്ന വാഹനങ്ങളും പുല്ലുകുളങ്ങരയിലെത്തി കായംകുളം, ഹരിപ്പാട് ഭാഗത്തേക്ക് പോകുന്നതും ഇതുവഴിയാണ്.
കായംകുളത്തുനിന്നു കാര്‍ത്തികപ്പളളി വരെ 15 കിലോമീറ്ററോളം ദൂരമുണ്ട്. എട്ടുമീറ്റര്‍ വീതിയുളള റോഡാണെന്ന് പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഏഴു മീറ്ററില്‍ താഴെ മാത്രമേ ടാറിംഗുളളൂ. മുതുകുളം വടക്കന്‍ മേഖലയിലും ചിങ്ങോലിയിലും റോഡിന് തീരെ വീതിയില്ല. പുതിയവിള മരയ്ക്കാലേത്ത്മുക്ക് ഭാഗത്തും വീതികുറവാണ്. ഇവിടെ അപകടവളവുമുണ്ട്.
റോഡിന് ഇരുവശങ്ങളിലും നൂറുകണക്കിന് കടകളും സ്ഥാപനങ്ങളുമാണുളളത്.
നഗരത്തിന്റെ തുടര്‍ച്ചയെന്നോണം ചെറിയ മുക്കുകളില്പ്പോലും കടകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. ഇവിടങ്ങളിലേക്ക് വരുന്നവര്‍ മിക്കപ്പോഴും പാതയോരത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വീതിക്കുറവിനൊപ്പം ഇതുകൂടിയാകുമ്പോള്‍ ഗതാഗതതടസം ഒഴിയുകയേയില്ല. ചിലയിടങ്ങളില്‍ വഴിയോരക്കച്ചവടക്കാരും റോഡിനോടു ചേര്‍ന്ന് ഓട്ടോ സ്റ്റാന്‍ഡുമുണ്ട്. ഇതും ബുദ്ധിമുട്ടിനു കാരണമാകു ന്നുണ്ട്.
പാതയ്ക്കടുത്തായി നാലു ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും കോളജുകളുമടക്കം ഒട്ടേറെ വിദ്യഭ്യാസ സ്ഥാപനങ്ങളുമുണ്ട്. രാവിലെയും വൈകുന്നേരം നാലു മുതല്‍ എട്ടരവരെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിര്‍ത്തിയും ഇഴഞ്ഞിഴഞ്ഞും മാത്രമേ വാഹനങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയൂ.