മലനാടിന്റെ ജലമർമരം കുട്ടപ്പൻചേട്ടൻ; സ്ഥാനം കണ്ടത് 1,000 കിണറുകൾക്ക്
1279654
Tuesday, March 21, 2023 10:33 PM IST
കാഞ്ഞിരപ്പള്ളി: കൊടുംവേനലിൽ ഉറവ തേടി ജനം നട്ടംതിരിയുന്ന സമയത്തെല്ലാം മധ്യതിരുവിതാംകൂറിന്റെ മലനാടുകളിൽ ഉയരുന്ന ഒരു പേരുണ്ട്, കുട്ടപ്പൻ ചേട്ടൻ... ചിറക്കടവിൽ നിന്നെത്തുന്ന ഈ കർഷകൻ ജലമർമരം തൊട്ടറിഞ്ഞ് സ്ഥാനം നിർണയിച്ചത് ആയിരത്തിലേറെ കിണറുകൾക്കാണ്.
ചിറക്കടവ് വാറ്റുകാട്ടിൽ വി.ടി. ചെറിയാൻ എന്ന കുട്ടപ്പൻ കഴിഞ്ഞ 44 വർഷത്തിനിടെ കോട്ടയം, ഇടുക്കി ജില്ലകളിലായി ആയിരത്തോളം കിണറുകൾക്കും കുഴൽകിണറുകൾക്കും സ്ഥാനം നിർണയിച്ചിട്ടുണ്ട്. കുട്ടപ്പൻചേട്ടൻ സ്ഥാനം കാണുന്ന കിണറുകളിലെല്ലാം വെള്ളം കാണുമെന്നത് മലനാട് കണ്ടറിഞ്ഞ സത്യമാണ്.
1982ലെ കടുത്ത വേനൽക്കാലത്താണ് അദ്ദേഹം കിണറിന് സ്ഥാനം നിർണയിച്ചു തുടങ്ങിയത്. തുടർന്നിങ്ങോട്ട് ആഴ്ചയിൽ അഞ്ചു കിണറുകൾക്കുവരെ സ്ഥാനം കാണുന്ന രീതിയിലേക്ക് തിരക്ക് വളർന്നു. ഇന്നും പ്രകൃതിയിലെ ജലസാന്നിധ്യം അറിയാൻ അദ്ദേഹത്തെ തേടി വിളിയെത്തുന്നു.
മികച്ച കർഷകൻ കൂടിയായ കുട്ടപ്പൻചേട്ടൻ എട്ടേക്കർ സ്ഥലത്ത് റബർ, ജാതി, പഴവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്.