മലയോര മേഖലയെ വിറപ്പിച്ച് ഉരുള്‍പൊട്ടൽ, മണ്ണിടിച്ചില്‍
1337308
Friday, September 22, 2023 12:25 AM IST
കോട്ടയം: ഇന്നലെ ഉച്ചകഴിഞ്ഞ് തുടങ്ങിയ അതിതീവ്ര മഴ മലയോര മേഖലയെ വിറപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തീക്കോയി, തലനാട് പഞ്ചായത്തുകളില്‍ തിമിര്‍ത്തു പെയ്ത മഴയെത്തുടര്‍ന്ന് തലനാട്ടിലെ വെള്ളാനിയിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. പിന്നാലെ തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളില്‍ വലിയ മണ്ണിടിച്ചിലുമുണ്ടായി.
ശക്തമായ മലവെള്ളപ്പാച്ചിലില്‍ തീക്കോയി, തലനാട് പഞ്ചായത്തുകളില്‍ വ്യാപകമായി മണ്ണിടിയുകയായിരുന്നു. കല്ലും മണ്ണും കുത്തി ഒലിച്ച് റോഡുകളിലേക്ക് കുതിച്ചെത്തിയതോടെ മലയോര മേഖല ഭീതിയിലായി.
ഈരാറ്റുപേട്ട -വാഗമണ്‍ റോഡില്‍ തീക്കോയി മുതല്‍ ഒറ്റയീട്ടി വരെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസപ്പെട്ടു.
വാഗമണില്‍ എത്തിയ നിരവധി സഞ്ചാരികള്‍ ഇതോടെ കുടുങ്ങി. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയതോടെ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്താനാവാതെ വിഷമിച്ചു.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗത തടസങ്ങള്‍ നീക്കം ചെയ്തത്.
ശക്തമായ മഴയില്‍ തീക്കോയി ആറ്റിൽ ജലനിരപ്പ് ഉയര്‍ന്നു. തീക്കോയി -മംഗളഗിരി റോഡില്‍ പള്ളിവാതുക്കല്‍ പാലം വെള്ളത്തില്‍ മുങ്ങി. ആറിനോടു ചേര്‍ന്നുള്ള നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ വീടുകളില്‍നിന്നു മാറ്റി. രാത്രി വൈകി മിക്കയിടങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചു.
ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി, തഹസില്‍ദാര്‍, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
രണ്ടു വീടുകളുടെ സംരക്ഷണഭിത്തിയിടിഞ്ഞു
ഈരാറ്റുപേട്ട: കനത്ത മഴയില്‍ രണ്ടു വീടുകളുടെ സംരക്ഷണ ഭിത്തിയിടിഞ്ഞു.
വെള്ളികുളം കുളങ്ങര സോജി, കാരികാട് കുന്നേല്‍ അപ്പച്ചന് എന്നിവരുടെ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞാണ് വീട് അപകടാവസ്ഥയിലായത്. ആനിപ്ലാവ് ഭാഗത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു.
കാര്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടിരിക്കുകയാണ്. ആറിന് സമീപം നര്ത്തിയിട്ടിരുന്നതാണ് കാര്‍. വെളിക്കുളം സ്കൂളിൽ ദുരി താശ്വാസ ക്യാമ്പ് തുറന്നു.