നെല്ല് കുടിശിക 80 കോടി; വില ആറു മാസം വൈകിയേക്കും
1566995
Saturday, June 14, 2025 12:03 AM IST
കോട്ടയം: പുഞ്ചനെല്ല് വിറ്റതില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 80 കോടി രൂപ. ഏപ്രില്‍ പത്തുവരെ പിആര്‍എസ് നല്‍കിയവരുടെ പണം നെല്ല് കണ്‍സോര്‍ഷ്യത്തില്‍പ്പെട്ട കാനറ ബാങ്ക് നല്‍കുന്നുണ്ട്. എന്നാല്‍ എസ്ബിഐയില്‍നിന്നു പണം ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പല കര്‍ഷകര്‍ക്കും നെല്ല് വിറ്റതിന്റെ പിആര്‍എസ് സപ്ലൈകോ നല്‍കിയത് സംഭരണത്തിന് ഒന്നര മാസം വൈകിയാണ്.
ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് പണം ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. ജില്ലയില്‍ ഇക്കൊല്ലം 42,000 ടണ്ണാണ് വിളവ് ലഭിച്ചത്. അടുത്ത വിരിപ്പുകൃഷിക്കുള്ള വിത പല പാടങ്ങളിലും ആരംഭിച്ചത് കര്‍ഷകര്‍ കടം വാങ്ങിയാണ്.
വേണ്ടിടത്തോളം വിത്തുകള്‍ ലഭിക്കാനില്ലെന്ന് പാടശേഖരസമിതികള്‍ പറയുന്നു. പുഞ്ചക്കൊയ്ത്തില്‍ സംഭവിച്ചതുപോലുള്ള ഗുരുതരമായ വീഴ്ചയും സപ്ലൈകോയുടെ മൈല്ലെപ്പോക്കും അടുത്ത വിളവെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാന്‍ കൃഷി വകുപ്പ് മുന്നൊരുക്കം നടത്തിയിട്ടില്ല.
കേന്ദ്രം താങ്ങുവില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അടുത്ത കൃഷിയില്‍ നെല്ലിന് നല്കുന്ന വില, കൊയ്ത്ത് യന്ത്ര വാടക, തൊഴിലാളികളുടെ കൂലിനിരക്ക്, സംഭരണം തുടങ്ങിയവയില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകളില്ല. കേന്ദ്രം താങ്ങുവില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഒരു കിലോ നെല്ലിന് കുറഞ്ഞത് 30 രൂപ ലഭിക്കേണ്ടതാണ്.
സംസ്ഥാന സര്‍ക്കാര്‍ വില ഉയര്‍ത്തുന്നില്ലെങ്കില്‍ ഭാരിച്ച നഷ്ടം കര്‍ഷകര്‍ നേരിടേണ്ടിവരും. അരി മില്ലുകള്‍ ഇത്തവണ 25 കിലോവരെ കിഴിവു ചോദിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ മാനദണ്ഡമുണ്ടാക്കണമെന്നാണ് ആവശ്യം.
പിആര്‍എസിന്റെ അടിസ്ഥാനത്തില്‍ നെല്ലിന് വില ലോണായി നല്കാന് ബാങ്ക് കണ്‍സോര്‍ഷ്യവുമായി അടുത്ത സീസണിലേക്ക് പുതിയ കരാറുകളുണ്ടായിട്ടില്ല. കേരള ബാങ്കിനെകൂടി കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ പൊതുവായ നിര്‍ദേശം.
കിടങ്ങൂരില്‍ സഹകരണമേഖലയില്‍ തുടങ്ങുന്ന മില്ലിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലയിലെ നെല്ല് അപ്പാടെ ഇവിടെ സംഭരിക്കണമെന്നും പാടശേഖര സമിതി ആവശ്യപ്പെടുന്നു.
നെല്‍കര്‍ഷകര്‍
നിലമ്പൂരിലേക്ക്
കോട്ടയം: സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിലും സംഭരണവില ഉയര്‍ത്തുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെ ജനങ്ങളെ ബോധിപ്പിക്കാനൊരുങ്ങുകയാണ് നെല്‍കര്‍ഷക സമിതി.
കോട്ടയം, ആലപ്പുഴ, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ നിലമ്പൂരിലെത്തും. ഞായറാഴ്ച നിലമ്പൂരില്‍ പത്രസമ്മേളനം നടത്തി സര്‍ക്കാര്‍ പുലര്‍ത്തുന്ന കടുത്ത കര്‍ഷകവിരുദ്ധ നിലപാട് അറിയിക്കും. കൂടാതെ വയനാട്ടില്‍ രണ്ടിടത്ത് പ്രതിഷേധ സമ്മേളനങ്ങളും നടത്തുന്നുണ്ട്. മലപ്പുറത്തെ പാടങ്ങളില്‍ ഇക്കഴിഞ്ഞ പുഞ്ചകൃഷിയില്‍ 20 കിലോയാണ് മില്ലുകള്‍ കിഴിവ് ഈടാക്കിയത്.