ലഹരിക്കെതിരായ പോരാട്ടം രാജ്യമൊന്നാകെ ഏറ്റെടുക്കേണ്ട ദൗത്യം: മഹാരാഷ്ട്ര ഗവർണർ
1567291
Sunday, June 15, 2025 2:23 AM IST
കോട്ടയം: ലഹരി വിപത്തിനെതിരായ പോരാട്ടം രാജ്യമൊന്നടങ്കം ഏറ്റെടുക്കേണ്ട ദൗത്യമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്.
മലങ്കര ഓര്‍ത്തഡോക്സ് സഭ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഉച്ചകോടി ഡ്രക്സിറ്റ് സമ്മിറ്റ് ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ മാഫിയയായി ലഹരി മാഫിയ മാറി. ചെറിയ ഉത്പന്നം വഴി വലിയ ലാഭം കൊയ്യുന്ന ലഹരി മാഫിയകളെ ഉന്മൂലനം ചെയ്യാന്‍ ബോധവത്കരണമാണ് വേണ്ടത്. ജീവിതത്തില്‍ ലഹരി ഉപയോഗിക്കില്ലെന്ന് യുവാക്കള്‍ പ്രതിജ്ഞയെടുക്കണമെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
സമൂഹത്തെ ബാധിച്ചിരിക്കുന്ന കാന്‍സറായി മദ്യ-മയക്കുമരുന്ന് ഉപയോഗം മാറിക്കഴിഞ്ഞെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ പറഞ്ഞു. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനായി കോട്ടയം നഗരത്തോട് ചേര്‍ന്നുള്ള സഭയുടെ 14 ഏക്കര്‍ സ്ഥലത്ത് വെല്‍നസ് പാര്‍ക്ക് സ്ഥാപിക്കുമെന്നും കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.
മാര്‍ത്തോമ്മാ സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫഗ്രന്‍ മെത്രാപ്പോലീത്ത, മാര്‍ ജേക്കബ് മുരിക്കന്‍, കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം ഷഫീഖ് മന്നാനി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഫാ. പി.എ. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, വിവിധ ആധ്യാത്മിക സംഘടനകളുടെ ചുമതലക്കാര്‍, വൈദികര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. കോണ്‍ക്ലേവിന്റെ ആദ്യ സെഷന് സംവിധായകന് ബ്ലസി ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഡോ. റൂബിള്‍ രാജ്, പ്രഫ. സി. മാമച്ചന്, ഡോ. വര്‍ഗീസ് പി. പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു.