ആശ്രമം-കപ്പക്കാനം റോഡ്: ഉടൻ തീരുമാനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1547691
Sunday, May 4, 2025 4:31 AM IST
ഇടുക്കി: മൂലമറ്റം-അന്പലമുട്ട റോഡിന്റെ ആശ്രമം മുതൽ കപ്പക്കാനം വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കുന്നതിനു മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
ഫയലിൽ തീരുമാനമെടുത്ത് ചീഫ് എൻജിനിയറെ അറിയിക്കണം. അനുമതി ലഭിച്ചാലുടൻ ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നുമാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് ജസ്റ്റീസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. സാങ്കേതിക കാരണങ്ങളാൽ കേരള റോഡ് ഫണ്ട് ബോർഡിന് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്ന് കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് കമ്മീഷൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയത്.
2023-24 ലെ ശബരിമല പ്രവൃത്തിയിൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നെങ്കിലും ഉയർന്ന ക്വട്ടേഷൻ മൂലമാണ് തീരുമാനം സർക്കാരിന് വിട്ടത്. കോട്ടമല സ്വദേശി എം.അയ്യപ്പൻ സമർപ്പിച്ച പരാതിയിലാണ് നടപടി.