കാളിയാർ റേഞ്ച് ഓഫീസ് മാർച്ചിൽ പ്രതിഷേധം ഇരന്പി
1560939
Tuesday, May 20, 2025 12:00 AM IST
കാളിയാർ: നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് പിഴുതുനീക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്കെതിരെയും വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കർ ഭൂമി വനഭൂമിയാണെന്ന് തെറ്റായ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാളിയാർ ഫൊറോനയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ കാളിയാർ റേഞ്ച് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരന്പി. കാളിയാർ സെന്റ് റീത്താസ് ഫൊറോനപള്ളി പരിസരത്തു നിന്നുംആരംഭിച്ച മാർച്ച് ഫൊറോന വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ ഉദ്ഘാടനം ചെയ്തു.
റേഞ്ച് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ സീറോ മലബാർസഭ അത്മായ കമ്മീഷൻ സെക്രട്ടറി ജോർജ് കോയിക്കൽ മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളുടെ നികുതിപണത്തിൽനിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മാസം തോറും ശന്പളം വാങ്ങുന്നതെന്ന് ഓർക്കണമെന്നും സ്വന്തം വീഴ്ച മറയ്ക്കാൻ ജനങ്ങളുടെ മേൽ കുതിരകയറാൻ ശ്രമിച്ചാൽ അതു വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന ക്രൂരതയ്ക്ക് കാലം മാപ്പ് നൽകില്ല.
വനവിസ്തൃതി വർധിപ്പിക്കാനുള്ള ഗൂഢ തന്ത്രം ജനങ്ങൾ ഒറ്റക്കെട്ടായി നിന്നുപരാജയപ്പെടുത്തും. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപ്പാക്കുന്ന പല പദ്ധതികളുടെയും പിന്നിലുള്ള വൻ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇവരുടെ വരുമാന സ്രോതസ് അന്വേഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കോയിക്കൻ ആവശ്യപ്പെട്ടു. തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജെയിംസ് ഐക്കരമറ്റം, വണ്ണപ്പുറം മാർ സ്ലീവപള്ളി വികാരി ഫാ.ജിയോ തടിക്കാട്ട്, മുണ്ടൻമുടി പള്ളി വികാരി ഫാ.പോൾ ആക്കപ്പടിക്കൽ, കൊടുവേലി പള്ളി വികാരി ഫാ. ജോണ് തലച്ചിറ, തെന്നത്തൂർ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ തുന്പമറ്റം, ഞാറക്കാട് പള്ളി വികാരി ഫാ. ആന്റണി ഓവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.