തടയണയിൽ മരം കുടുങ്ങി: വീടുകളിൽ വെള്ളം കയറി
1562642
Monday, May 26, 2025 11:34 PM IST
തൊടുപുഴ: തെക്കുംഭാഗം കണിയാംമൂഴി തോട്ടിലെ തടയണയിൽ മരം കുടുങ്ങിയതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറി. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയതോടെയാണ് അപകടാവസ്ഥ ഒഴിവായത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. മാരിപ്പറന്പിൽ തങ്കച്ചന്റെ പുരയിടത്തിൽനിന്ന മരം കാറ്റിൽ മറിഞ്ഞ് തടയണയിൽ വീഴുകയായിരുന്നു.
ഇതോടെ നീരൊഴുക്ക് തടസപ്പെട്ട് സമീപവാസിയായ ചീങ്കല്ലുങ്കൽ വള്ളിയമ്മാളുടെ വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. വിവരം സമീപവാസികൾ മുനിസിപ്പൽ ചെയർമാൻ കെ. ദീപകിനെ അറിയിക്കുകയും അദ്ദേഹം ഫയർഫോഴ്സിന്റെ സഹായം തേടുകയുമായിരുന്നു. തുടർന്ന് സ്കൂബാ ടീമംഗങ്ങൾ ഉൾപ്പെടെ ഫയർഫോഴ്സ് അംഗങ്ങൾ തടയണയിൽ ഇറങ്ങി മരം മുറിച്ചുമാറ്റിയതോടെയാണ് നീരൊഴുക്ക് പൂർവസ്ഥിതിയിൽ ആയത്. ഇതോടെ വീടുകളിൽനിന്ന് വെള്ളം ഇറങ്ങുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ.എ. ജാഫർഖാൻ, ബിജു പി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എം.എൻ. വിനോദ് കുമാർ, പി.ജി.സജീവ്, എൻ.എസ്. അജയ്കുമാർ, ജെയിംസ് നോബിൾ, ബി. ആഷിഖ്, ഹോം ഗാർഡ് മാത്യു ജോസഫ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
കനത്ത മഴയിൽ
കലുങ്ക് തകർന്നു
കുടയത്തൂർ: കനത്ത മഴയിൽ കലുങ്കിന്റെ അടിഭാഗം തകർന്ന് അപകടാവസ്ഥയിലായി. കുടയത്തൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ആനക്കയം - കാഞ്ഞാർ റോഡിൽ തെങ്ങുംപിള്ളി കവല ഭാഗത്തെ കലുങ്കിന്റെ അടിഭാഗമാണ് ഇടിഞ്ഞു വീണത്. ടോറസ് ലോറികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണ് ഇത്. കലുങ്കിന്റെ അടിഭാഗം പകുതിയോളം തകർന്ന നിലയിലാണ്. ശക്തമായ മഴ പെയ്താൽ കൂടുതൽ തകരാൻ സാധ്യതയേറെയാണ്. അപകടാവസ്ഥ കണക്കിലെടുത്ത് ഭാരവാഹനങ്ങൾ ഇതു വഴി സഞ്ചരിക്കരുതെന്ന് കുടയത്തൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വൈദ്യുതി ലൈനിൽ
മരം വീണു
തൊടുപുഴ: കുമാരമംഗലം പാറയിൽ ക്ഷേത്രത്തിനു സമീപം വൈദ്യുതി ലൈനിൽ മരം വീണു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കുറൂർ രാജുവിന്റെ പുരയിടത്തിൽ നിന്നിരുന്ന മരമാണ് ശക്തമായ കാറ്റിൽ സമീപത്തെ വൈദ്യുതി ലൈനിൽ വീണത്. അഗ്നി രക്ഷാസേനയെ അറിയിച്ചതിനെത്തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മരം മുറിച്ചുമാറ്റുകയായിരുന്നു.