രാജ പ്രൗഢിയോടെ മാർത്താണ്ഡവർമ്മ പാലം
1567115
Saturday, June 14, 2025 4:47 AM IST
ആലുവ: കാളവണ്ടി മുതൽ ബുള്ളറ്റ് ടാങ്കർ ലോറികളെ വരെ പെരിയാറിന്റെ മറുകരയിൽ എത്തിച്ച് മധ്യകേരളത്തിന്റെ ഗതാഗത വിപ്ലവത്തിന് തിരികൊളുത്തിയ മാര്‍ത്താണ്ഡവര്‍മ്മ ആർച്ച് പാലത്തിന് ഇന്ന് 85 വയസ്. 1940 ജൂണ്‍ 14ന് തിരുവിതാംകൂര്‍ ഇളയരാജാവ് മാര്‍ത്താണ്ഡവര്‍മ്മയാണ് തിരുക്കൊച്ചിയെയും മലബാറിനെയും പെരിയാറിന് കുറുകെ ബന്ധിപ്പിക്കുന്ന പാലം തുറന്നുകൊടുത്തത്.
മൂന്നു വർഷം നീണ്ട നിർമാണത്തിന് മുൻകൈ എടുത്തത് വലിയ രാജാവ് മാര്ത്താണ്ഡവര്മ്മയായ ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മയാണെന്നും ഇളയരാജാവിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നെന്നുമാണ് ചരിത്രം.
ബ്രീട്ടീഷുകാരനായ ജിബിഎസ് ട്രസ്കോട്ടും എം.എസ്. ദുരൈസ്വാമിയുമാണ് ചീഫ് എൻജിനീയര്‍മാർ. പാലം നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട ഒരാൾ ഒഴികെ 11 പേർ മരിച്ചതായി രേഖകളുണ്ട്. തോട്ടയ്ക്കാട്ടുകര താണിപ്പിള്ളി വീട്ടിൽ തൊമ്മിയാണ് അന്ന് രക്ഷപ്പെട്ടത്. പിന്നീട് 2004ൽ തൊമ്മി മരിച്ചു.
141 മീറ്റർ നീളവും അഞ്ചര മീറ്റർ വീതിയുമുള്ള ആർച്ച് പാലത്തിൽ ഓരോ നിമിഷവും രണ്ടു വരിയിൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് മുമ്പും പിമ്പും നിർമിച്ച പാലങ്ങൾ പലതും തകർന്നുപോയപ്പോഴും 2018ലെ മഹാപ്രളയത്തിന് പോലും ഒരു പോറൽ ഏൽപ്പിക്കാനായില്ല. ആലുവയുടെ പകുതി വെള്ളത്തിലായിട്ടും ജലനിരപ്പിന് പാലത്തിൽ തൊടാനായില്ല. പൗരാണിക നഗരമായ ആലുവയുടെ തിലകക്കുറിയായാണ് രാജകീയ പ്രൗഢിയോടെ മാർത്താണ്ഡവർമ്മപ്പാലം ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്.
ഇരുഭാഗത്തുമായി മൂന്ന് വീതമുള്ള ആര്‍ച്ചുകളാണ് പാലത്തിന് കൂടുതൽ ആകർഷണീയത നൽകുന്നത്. ശിവരാത്രി നാളിൽ പാലം വൈദ്യുതി അലങ്കാരം ചെയ്യുന്നതും പതിവായിരുന്നു. തൊട്ടടുത്ത് ആധുനികതയുടെ ചിഹ്നമായി കൊച്ചി മെട്രോ സ്റ്റേഷനും ഉയർന്നു.
പെരിയാറിന്റെ കൈവഴിയായ മംഗലപ്പുഴ കടക്കാൻ 12 വർഷം കഴിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരത്തിൽ മംഗലപ്പുഴപ്പാലം എന്ന പേരിൽ മറ്റൊരു ആർച്ച്പാലം വന്നു.
വാഹനപ്പെരുപ്പം കൂടിയപ്പോൾ മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി 2002 ജൂൺ 22ന് മറ്റൊരു പാലം നിർമിച്ചു. മാർത്താണ്ഡവർമ്മ പാലത്തെ അതേപടി പകർത്താൻ ശ്രമിച്ച് ആദ്യ കരാർ കമ്പനി പരാജയപ്പെടുകയും ചെയ്തിരുന്നു. അവസാനം മാർത്താണ്ഡവർമ്മ പാലത്തിന്റെ ആര്ച്ചുകളേക്കാള് 1.1 മീറ്റര്‍ ഉയരം വർധിപ്പിച്ചാണ് പുതിയ സമാന്തര പാലത്തിന്റെ ആര്‍ച്ചുകള്‍ നിർമിച്ചത്.
എട്ടു കോടി രൂപയാണ് പുതിയ പാലത്തിന്റെ ചെലവ്. മാർത്താണ്ഡവർമ്മ പാലത്തിന് എട്ടു ലക്ഷം രൂപയാണ് അന്നത്തെ ചെലവ്. പുതിയ പാലത്തിന് 12.56 മീറ്റര്‍ വീതിയാണുള്ളത്. ഗതാഗതത്തിന് 7.5 മീറ്ററും നടപ്പാതയ്ക്ക് 1.5 മീറ്ററും നൽകിയിട്ടുണ്ട്. രണ്ട് പാലം വന്നിട്ടും ഗതാഗതക്കുരുക്കിന് കുറവില്ലാത്തിനാൽ മാർത്താണ്ഡവർമ്മ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തും മൂന്നാമതൊരു പാലം വേണമെന്നാണ് ദീർഘദൂര യാത്രക്കാരും ആലുവ നഗരസഭയും ആവശ്യപ്പെടുന്നത്.
തയാറാക്കിയത്:
ബോബൻ ബി. കിഴക്കേത്തറ