ഏഴുവർഷമായിട്ടും പൂർത്തിയാകാതെ കമ്യൂണിറ്റി ഹാൾ നിർമാണം
1281500
Monday, March 27, 2023 1:08 AM IST
മുരിയാട്: ഗ്രാമപഞ്ചായത്തിലെ വെള്ളിലാംകുന്ന് കോളനിയിലെ കമ്യൂണിറ്റി ഹാൾ നിർമാണം ഏഴുവർഷമായിട്ടും പൂർത്തിയായില്ല.
പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കമ്യൂണിറ്റി ഹാൾ നിർമാണം തുടങ്ങിയത്. പട്ടികജാതി സങ്കേതങ്ങൾ സ്വയംപര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് വെള്ളിലാംകുന്ന് കോളനിയിൽ ഒരു കോടി രൂപ വകയിരുത്തി പദ്ധതി തുടങ്ങിയത്. കോളനിയിലെ 20 വീടുകളുടെ അറ്റകുറ്റപ്പണികൾ, മൂന്ന് വീടുകളുടെ വൈദ്യുതീകരണം, ശ്മശാനഭൂമിയുടെ ചുറ്റുമതിൽ, കുളം നവീകരണം, കമ്യൂണിറ്റി ഹാളും ചുറ്റുമതിലും, അങ്കണവാടി നവീകരണം എന്നിവയായിരുന്നു പദ്ധതിയിലുൾപ്പെട്ടിരുന്നത്. ആലുവ ആസ്ഥാനമായുള്ള ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിനായിരുന്നു നിർവഹണച്ചുമതല. എന്നാൽ, ഇതുവരെ ശ്മശാനത്തിന്റെ ചുറ്റുമതിലിന്റെയും കമ്യൂണിറ്റി ഹാളിന്റെയും നിർമാണം പൂർത്തിയാക്കാനായിട്ടില്ല. ഹാളും പരിസരവും സാമൂഹികവിരുദ്ധരുടെ താവളമായതായി നാട്ടുകാർ പറഞ്ഞു.
ഹാളിന്റെ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിലും ബ്ലോക്ക്, ജില്ലാ, സംസ്ഥാന പട്ടികജാതി വികസന ഓഫീസുകളിലും പരാതിയുമായെത്തിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. അതേസമയം കോളനിയിലെ വിവിധ വികസന പദ്ധതികൾക്കായി 65 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും അതുപ്രകാരമുള്ള പദ്ധതികളെല്ലാം പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ശേഷിക്കുന്നവയെക്കുറിച്ചുള്ള റിപ്പോർട്ട് പട്ടികജാതി വികസനവകുപ്പിന് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കമ്മ്യൂണിറ്റി ഹാൾ എത്രയുംവേഗം തുറന്നുകൊടുത്തില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് കെപിഎംഎസ് മുരിയാട് ശാഖ പറഞ്ഞു.