സ്വന്തം ലേഖകൻ
തൃശൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനു പൂരനഗരി ഒരുങ്ങി. ഇന്നുമുതൽ മൂന്നു ദിവസം ഏഴു വേദികളിലാണു കലോത്സവം. ഇൻഡോർ സ്റ്റേഡിയത്തിലെ മുഹമ്മദ് അബ്ദുൾ റഹിമാൻ നഗർ ആണ് ഒന്നാം വേദി. സംഗീത നാടക അക്കാദമി, അക്കാദമിയിലെ ഭരത് മുരളി തിയേറ്റർ, ജവഹർ ബാലഭവൻ (രണ്ടുവേദികൾ), വൈഡബ്ലിയുസിഎ ഹാൾ, സാഹിത്യ അക്കാദമി ഓഡിറ്റോറിയം എന്നിവയാണു മറ്റു വേദികൾ. 66 ഇനങ്ങളിൽ കുടുംബശ്രീ അംഗങ്ങൾ മാറ്റുരയ്ക്കും.
കുടുംബശ്രീ രജതജൂബിലി ആഘോഷിക്കുന്ന വേളയിലാണ് 1500 കലാകാരികൾ അണിനിരക്കുന്ന ’അരങ്ങ് 2023: ഒരുമയുടെ പലമ’ എന്ന ടാഗ് ലൈനോടെ സംസ്ഥാന കലോത്സവത്തിന് തൃശൂർ ആതിഥ്യം വഹിക്കുന്നത്. ആദ്യദിനമായ ഇന്നു ചിത്രരചന, പെൻസിൽ, ജലച്ചായം, കാർട്ടൂണ്, കൊളാഷ്, മലയാളം, കന്നട, തമിഴ്, ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നിവയിൽ കഥകവിത രചനകൾ, ചവിട്ടുനാടകം, കവിതാപാരായണം, മാപ്പിളപ്പാട്ട്, കണ്ണേറുപാട്ട്, മരംകൊട്ടുപാട്ട്, കൂളിപ്പാട്ട് എന്നിവയിൽ മത്സരങ്ങൾ നടക്കും.
കലോത്സവത്തോടനുബന്ധിച്ച് ഇന്നു വൈകിട്ടു മൂന്നിനു തേക്കിൻകാട് മൈതാനത്തുനിന്ന് ആരംഭിക്കുന്ന അയ്യായിരംപേർ അണിനിരക്കുന്ന ഘോഷയാത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിക്കും. വൈകിട്ടു നാലിനു കലോത്സവം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രി ആർ. ബിന്ദു, മേയർ എം.കെ. വർഗീസ് എന്നിവർ പങ്കെടുക്കും.
കാണാം, വേറിട്ട കലകൾ
തൃശൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ പുതുമയുള്ള അപൂർവ കലകൾ അറിയാനുള്ള അവസരമുണ്ട്. കണ്ണേറുപാട്ട്, മരംകൊട്ടുപാട്ട്, കൂളിപ്പാട്ട്, മംഗലം കളി, എരുതു കളി, അലാമിക്കളി, മറയൂരാട്ടം തുടങ്ങിയ കലാവതരണങ്ങൾ വേറിട്ട കാഴ്ചയാകും.