സ്വരാജ് റൗണ്ടിൽ തകർന്നുവീണ കെട്ടിടം പൊളിച്ചുനീക്കാൻ ആരംഭിച്ചു
1563329
Thursday, May 29, 2025 7:22 AM IST
തൃശൂർ: സ്വരാജ് റൗണ്ടിൽ കഴിഞ്ഞദിവസം ഭാഗികമായി തകർന്നുവീണ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഇന്നലെ രാത്രി പത്തേമുക്കാലോടെ മേയർ എം.കെ. വർഗീസിന്റെ നേതൃത്വത്തിൽ ജെസിബി അടക്കമുള്ള സന്നാഹങ്ങളോടെയാണ് പൊളിക്കൽ ആരംഭിച്ചത്.
ഗതാഗതതടസം ഒഴിവാക്കാനാണു രാത്രിയിൽ പൊളിക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടത്. കെട്ടിടത്തിനകത്തുള്ള സാമഗ്രികൾ മാറ്റിയശേഷം പൊളിക്കൽനടപടികൾ തുടരും.
കുറുപ്പം റോഡിനും മാരാർ റോഡിനും ഇടയിലുള്ള മനോരമ ബിൽഡിംഗ് കഴിഞ്ഞദിവസമാണു കനത്ത മഴയിൽ ഇടിഞ്ഞുവീണത്. ഈ കെട്ടിടം കോർപറേഷന്റെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിലുള്ളതായിരുന്നു.
കോർപറേഷനും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുമാണു പൊളിക്കലിനു നേതൃത്വം കൊടുക്കുന്നത്. കാറ്റിലും മഴയിലും വൻനാശനഷ്ടങ്ങൾ സംസ്ഥാനത്തു സംഭവിക്കുന്ന സാഹചര്യത്തിലാണു നിയമനടപടികൾ പൂർത്തീകരിച്ചു കെട്ടിടം പൊളിക്കുന്നത്.
കോർപറേഷന്റെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിലുള്ള 271 കെട്ടിടങ്ങളിൽ നാലെണ്ണം കഴിഞ്ഞവർഷം മഴക്കാലത്തു നിലംപതിച്ചിരുന്നു. വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ പട്ടികയിൽപ്പെട്ട മറ്റു കെട്ടിടങ്ങൾ ഉടമകൾതന്നെ സ്വമേധയാ പൊളിച്ചുനീക്കണമെന്നു മേയർ ആവശ്യപ്പെട്ടു.