ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തുന്നവർ കേസിനെ പേടിക്കണം
1340286
Thursday, October 5, 2023 1:09 AM IST
ഒറ്റപ്പാലം: താലൂക്കാശുപത്രിയിലെത്തുന്ന പൊതുപ്രവർത്തകർക്കെതിരെ വ്യാജ പരാതികൾ നല്കി കേസെടുപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം.
താലൂക്കാശുപത്രിയിൽ മുൻകൂർ ജാമ്യവുമായെത്തേണ്ട സാഹചര്യമാണെന്നും ആശുപത്രി നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ വ്യാജ പരാതികൾ നല്കി പോലീസിനെ ദുരൂപയോഗപ്പെടുത്തുകയാണെന്നുമാണ് വിമർശനം.
കാൻസർ രോഗിയ്ക്ക് സാക്ഷ്യപത്രത്തിന് വേണ്ടി വന്ന നഗരസഭാ കൗൺസിലർക്കെതിരെ വ്യാജ പരാതി നല്കി കേസെടുപ്പിച്ചതിന് പുറകെ സമാനമായ രീതിയിൽ രണ്ട് പൊതുപ്രവർത്തകർക്കെതിരെ കൂടി കഴിഞ്ഞ ദിവസം ഇത്തരത്തിൽ കേസെടുത്തുവെന്നാണ് വിമർശനം. കാലിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ മാനസിക ദൗർബല്യമുള്ള യുവാവിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പൊതുപ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.
സിപിഎം പുളയ്ക്കാപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ മുൻ കൗൺസിലറുമായ ടി.പി. പ്രദീപ്കുമാർ, സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് എന്നിവർക്കെതിരെയാണു കേസ്.
ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.അബ്ദുൽ റഹ്മാൻകുട്ടി നല്കിയ പരാതിയിലാണു നടപടി.
അർബുദരോഗിയായ വീട്ടമ്മയ്ക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഇടപെട്ട ബിജെപി അംഗമായ നഗരസഭയിലെ വനിത കൗൺസിലർക്കെതിരെ ഇതേ ആശുപത്രിയിലെ സൂപ്രണ്ടിന്റെ പരാതിയിൽ നേരത്തെ സമാന വകുപ്പു ചുമത്തി കേസെടുത്തിരുന്നു.
തങ്ങൾ നിർദേശിക്കും വിധം രോഗിയെ ചികിത്സിക്കണമെന്നു പ്രദീപ്കുമാറും ഫ്രാൻസിസും ആവശ്യപ്പെട്ടെന്നും തിരക്കേറിയ കാഷ്വൽറ്റിയിൽ അടിയന്തര പ്രാധാന്യമുള്ള രോഗികളുടെ ചികിത്സ തടസപ്പെടുത്തും വിധം പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും ആരോപിച്ചാണു ഡോക്ടർ പരാതി നല്കിയത്.
ആരോഗ്യ പ്രവർത്തകർക്കു ജോലി സംരക്ഷണം നല്കുന്ന കേരള ഹെൽത്ത് കെയർ സർവീസ് പഴ്സൻസ് ആൻഡ് ഹെൽത്ത് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമവും ജോലി നിർവഹണം തടസപ്പെടുത്തലും ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരായ നടപടി.
കഴിഞ്ഞ 18നു വൈകീട്ടാണ് ഇരുവരും ചേർന്നു രോഗിയെ ആശുപത്രിയിലെത്തിച്ചത്. കുത്തിവയ്പ്പിനും മുറിവു കെട്ടാനും നിർദേശിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ കുറിപ്പടി തയാറാക്കിയെങ്കിലും ഇതുമായി മുറിവു കെട്ടുന്ന കേന്ദ്രത്തിലെത്തിയപ്പോൾ ജീവനക്കാരൻ മോശമായി പെരുമാറി തിരിച്ചയച്ചെന്നായിരുന്നു ഫ്രാൻസിസ് സബ് കലക്ടർക്കു നല്കിയപരാതിയിലെ ആരോപണം.
കാഷ്വൽറ്റി മെഡിക്കൽ ഓഫീസറെ സമീപിച്ചപ്പോഴും പ്രതികരണം സമാനമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഒടുവിൽ നഗരസഭാധ്യക്ഷ ഇടപെട്ടാണു തർക്കം തീർത്തു ചികിത്സ ലഭ്യമാക്കിയത്.
ഇതു സംബന്ധിച്ചു സബ് കളക്ടറുടെ അന്വേഷണം നടക്കുന്നതിനിടെയാണു ഡോക്ടർ പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസിൽ ഉൾപ്പെട്ട പ്രദീപ്കുമാർ അധ്യാപകനും സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്റെ ഡയറക്ടറുമാണ്.ആശുപത്രി കേന്ദ്രീകരിച്ചു സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഫ്രാൻസിസ് തോട്ടക്കര അരിയൂർ തെക്കുമുറി വായനശാല ഭരണസമിതി അംഗവും ഓട്ടോറിക്ഷ ഡ്രൈവറുമാണ്.