കയറംപാറ- കേന്ദ്രീയ വിദ്യാലയം റോഡിൽ യാത്ര നരകതുല്യം; നടപടികളില്ല
1561753
Friday, May 23, 2025 1:56 AM IST
ഒറ്റപ്പാലം: കയറംപാറ- കേന്ദ്രീയ വിദ്യാലയം റോഡ് യാത്ര അതികഠിനം. കുണ്ടുംകുഴിയും നിറഞ്ഞ പാത ഉപയോഗരഹിതമായിട്ടു വർഷങ്ങളായി.
തകർന്നുകിടക്കുന്ന പാതയിലൂടെയുള്ള യാത്ര മഴക്കാലത്തു ഏറെ ദുഷ്കരമാണ്. ഫണ്ട് അനുവദിക്കപ്പെട്ടിട്ടും റോഡിന്റെ നവീകരണം തുടങ്ങാത്തതാണ് പ്രദേശവാസികളെ പ്രയാസത്തിലാക്കുന്നത്.
ബസുകൾ സർവീസ് നടത്തുന്ന പാതയിൽ പരിപാലനം നടക്കാത്തതിനാൽ വിവിധ ഭാഗങ്ങളിലായി നിറയെ കുഴികളാണ്.
പാലക്കാട്- കുളപ്പുള്ളി പാതയിലെ കയറംപാറ കവലയിൽനിന്ന് കേന്ദ്രീയ വിദ്യാലയംവഴി റെയിൽവേലൈൻ പരിസരത്തു സമാപിക്കുന്ന ഏകദേശം രണ്ടുകിലോമീറ്ററിനടുത്ത് ദൂരം വരുന്ന റോഡാണിത്. മഴ തുടങ്ങിയപ്പോൾതന്നെ വഴിയേത് കുഴിയേത് എന്നറിയാത്ത സ്ഥിതിയായിട്ടുണ്ട്. റോഡിലെ ചില ഭാഗങ്ങൾ പൂർണമായി തകർന്നുകിടക്കുകയാണ്. ജലഅഥോറിറ്റി ഓഫീസ്, കേന്ദ്രീയ വിദ്യാലയം, മീറ്റ്ന പമ്പ്ഹൗസ്, ജലശുദ്ധീകരണശാല എന്നിവ പ്രവർത്തിക്കുന്നത് ഈ പാതയോരത്താണ്.
ഇവിടങ്ങളിലേക്കു വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും സ്ഥിരമായി റോഡിനെ ആശ്രയിക്കുന്നവർക്കും ചില്ലറ ദുരിതമൊന്നുമല്ല ഇപ്പോഴുള്ളത്. 2023- 24 വർഷത്തെ ബജറ്റിൽനിന്നുള്ള രണ്ടുകോടിരൂപ ഉപയോഗിച്ച് റോഡ് നവീകരിക്കാൻ പദ്ധതിയുണ്ടെങ്കിലും നടപടികൾ ഒന്നുമായിട്ടില്ല.
റോഡ് റബറൈസ് ചെയ്തു നവീകരിക്കുന്നതിനായിരുന്നു പദ്ധതി. നേരത്തെ ദർഘാസ് നടപടികളിലേക്കു കടക്കാനിരുന്ന പദ്ധതി ഉദ്യോഗസ്ഥരിൽനിന്ന് സംഭവിച്ച സാങ്കേതികപ്പിഴവുമൂലം വൈകുകയാണ്. തുകയിലുണ്ടായ പിഴവുതിരുത്തി വീണ്ടും ഭരണാനുമതികാത്ത് കിടക്കുകയാണ് പദ്ധതി.
അനുമതി ലഭിച്ചാലുടൻ തുടർനടപടികളിലേക്കു കടക്കുമെന്നാണു അധികൃതർ പറയുന്നത്.
എന്നാൽ അവധികഴിഞ്ഞു കേന്ദ്രീയ വിദ്യാലയം പ്രവർത്തനക്ഷമമാകുന്നതോടെ ഇതുവഴിയുള്ള വിദ്യാർഥികളുടെ കാൽനടയാത്ര പോലും അതീവ ദുഷ്കരമായി തീരുമെന്നകാര്യം ഉറപ്പാണ്.