ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവ് പി.എസ്. ഷംനാസുമായി സമവായ ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നടൻ നിവിൻ പോളി. വഞ്ചനാക്കേസായതിനാൽ ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് നടന്റെ നിലപാട്.
ഇക്കാര്യം നിവിന്റെ അഭിഭാഷകൻ മധ്യസ്ഥനായി കോടതി നിയോഗിച്ച ജോർജ് മെർലോ പള്ളത്തിനെ അറിയിക്കും.
തർക്കവുമായി ബന്ധപ്പെട്ട് നിവിനും ഷംനാസും പരസ്പരം പരാതികൾ നൽകുകയും തുടർന്ന് പോലീസ് കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
നിവിന്റെ പരാതിയിൽ പാലാരിവട്ടം പോലീസാണ് ഷംനാസിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഇത്തരമൊരു കേസില്‍ സമവായ ചര്‍ച്ച നിയമവിരുദ്ധമാണെന്നാണ് നിവിന്റെ വക്കിൽ നിലപാടെടുത്തിരിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അവകാശം സ്വന്തമാക്കുന്നതിനായി ഷംനാസ് തന്റെ ഒപ്പ് വ്യാജമായി ചമച്ചുവെന്നായിരുന്നു നിവിൻ പോളിയുടെ പരാതി.
നിവിന്‍ പോളി, എബ്രിഡ് ഷൈന്‍, ഷംനാസ് എന്നിവരൊപ്പിട്ട ചിത്രത്തിന്റെ കരാറില്‍ ചിത്രം സംബന്ധിച്ച എല്ലാ അവകാശങ്ങളും നിവിന്റെ നിര്‍മാണക്കമ്പനിയായ പോളി ജൂനിയറിനായിരുന്നു.
എന്നാല്‍ ഇത് മറച്ചു വച്ച് ഫിലിം ചേംബറില്‍ നിന്ന് ചിത്രത്തിന്റെ ടൈറ്റിലിനു മേലുള്ള അവകാശം ഷംനാസ് സ്വന്തമാക്കിയെന്നും ഇത് സാധൂകരിക്കുന്നതിനായി തന്റെ ഒപ്പ് വ്യാജമായി ചമച്ച് രേഖ ഹാജരാക്കിയെന്നുമാണ് നടന്റെ പരാതി.
ഇതിനിടെ, ഷംനാസിന്റെ പരാതിയിൽ നിവിനും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വൈക്കം മജിസ്ട്രേറ്റ് കോടതി വഞ്ചനാകുറ്റത്തിന് കേസെടുത്തെങ്കിലും പിന്നീട് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു.
കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ സമർപ്പിച്ചു എന്നു കാട്ടി ഷംനാസിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കാനും മജിസ്ട്രേറ്റ് കോടതി പിന്നീട് നിർദേശിച്ചിരുന്നു.
Tags : Action Hero Biju 2 Nivin Pauly Shamnaas