മോഹൻ ശർമ
‘നീല പൊന്മാനേ...എന്റെ നീല പൊന്മാനേ...’1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന സിനിമയില്‍ നായകനായ ആദിവാസി യുവാവ് മല്ലന് പാടുന്ന ഗാനമാണ് ഇത്. നടന് മോഹന്‍ പാടുന്ന പാട്ട് എന്ന് തിരുത്തി പറയേണ്ടി വരും. കാരണം അത്ര സ്വാഭാവികമാണ് ആ രംഗത്തെ മോഹന്റെ അഭിനയം.
തലയിലൊരു കെട്ടും, ഒറ്റമുണ്ടുമാണ് വേഷം. വയലാര്‍-സലില്‍ ചൗധരി മാന്ത്രികതയില്‍ പിറന്ന ഗാനത്തിന്റെ ചരണത്തിലെ ’തേന്‍വരിക്ക കാട്ടിലെ, വെണ് തേക്ക് പൂക്കും കാട്ടിലെ..’എന്ന വരികള്‍ കാട്ടിലൂടെ നടന്നാണ് നായകന് പാടുന്നത്. ഹൃദയം നിറയെ നായികയായ മാലയാണ്. (ജയഭാരതി).
കാട്ടിലെവിടെയോ മാലയുണ്ട്. മല്ലനു മറുപടിയായി അവള് പാടുന്നുമുണ്ട്. അതുകൊണ്ടാണ് ‘കൊച്ചു പീലി ചങ്ങാലീ നിന്റെ പാട്ട് ഞാന്‍ കേട്ടു മനസേ താളമാകൂ നീ....! ’എന്നു പാടി പാടി മല്ലന് നടക്കുന്നത്.
പാട്ടിനൊടുവില്‍ കാട്ടിനുള്ളിലേക്കു മല്ലന് നടന്നു മറയുകയാണ്. ആ സമയത്ത് മല്ലന്റെ തോളുകളുടെ ചലനം ബാലു മഹേന്ദ്രയുടെ കാമറ ഒപ്പിയെടുക്കുന്നുണ്ട്. ശരിക്കൊരു കാമുകന് അലസമായി നടന്നുമറയുന്ന അനുഭവം മോഹന്റെ പിന്തിരിഞ്ഞുള്ള നടപ്പില്‍ പോലുമുണ്ട്. (സംവിധായകന് രാമു കാര്യാട്ടിന്റെ പ്രതിഭ മറക്കുന്നില്ല.) എങ്കിലും ആ രംഗം ഇത്രയധികം മനോഹരമാക്കുന്നതില്‍ മോഹന്റെ സംഭാവനയും വലുതാണ്.
സൗന്ദര്യവും ആഭിജാത്യവും തുടിക്കുന്ന മുഖമാണ് മോഹന്‍ ശര്മയ്ക്കെങ്കിലും ഇതുപോലെ സാധാരണക്കാരായ തൊഴിലാളിവേഷങ്ങള് അഭ്രപാളിയില്‍ പലതവണ ജീവനുള്ളതാക്കിയിട്ടുണ്ട് ഈ നടന്. 1979ല്‍ റിലീസായ കായലും കയറും എന്ന സിനിമയില്‍ കയര്‍തൊഴിലാളിയായ രാഘവനായാണ് മോഹന്‍ എത്തുന്നത്. ‘ചിത്തിര തോണിയില്‍ അക്കരെ പോകാന്‍ എത്തിടാമോ പെണ്ണേ...!’എന്ന് തോണി തുഴഞ്ഞ് പാടുമ്പോള്‍ കയര്‍ തൊഴിലാളിയുടെ അതേ മുഖം!
ഇവിടെയും തലയില്‍ കെട്ടും കള്ളിമുണ്ടുമാണ്. മല്ലനില്നിന്നു വ്യത്യസ്തമായി ബനിയന് ധരിച്ചിട്ടുണ്ടെന്നു മാത്രം. പൂവച്ചല്‍ ഖാദര്‍ -കെ.വി. മഹാദേവന് കൂട്ടുകെട്ടില്‍ ജനിച്ച ചിത്തിരതോണിയില്‍.... മോഹന്‍ പാടുമ്പോള്‍ മോഹന്റെ മുഖത്ത് ജീവിത രതീക്ഷയും ആഹ്ലാദവും അക്ഷരാര്‍ഥത്തില്‍ ഓളംവെട്ടുന്നത് കാണാം.
കാമുകിയായ ജാനുവിനെ (ഇവിടെയും ജയഭാരതി തന്നെയാണ് നായിക) ക്കുറിച്ചുള്ള മധുരമായ ഓര്‍മകള്‍ രാഘവന്റെ ഹൃദയത്തില്‍ തുടികൊട്ടുന്നത് പ്രേക്ഷകര്‍ക്ക് തൊട്ടറിയാം.
പ്രണയതീക്ഷ്ണത മാത്രമല്ല വേര്‍പാടിന്റെ നൊമ്പരവും എടുത്തണിയാന്‍ അനിതര സാധാരണ കഴിവുണ്ട് മോഹന്‍.
ഇതേ സിനിമയിലെതന്നെ ‘ശരറാന്തല്‍ തിരിതാണു മുകിലിന് കുടിലില്‍.... ’എന്ന ഗാനം ശ്രദ്ധിച്ചാല്‍ മതി. നാടകീയത ഒട്ടുംതന്നെ ഇല്ലാതെയാണ് പ്രണയിനിയെ കാണാത്തതിന്റെ വിങ്ങല്‍ മോഹന്‍ പ്രകടിപ്പിക്കുന്നത്.
എത്ര മികച്ച നടനാണെങ്കിലും പ്രണയരംഗം അഭിനയിക്കുമ്പോള്‍ അത് അഭിനയമാണെന്ന ചിന്ത എപ്പോഴെങ്കിലും പ്രേക്ഷകന് അനുഭവപ്പെടാം. നായികയെ മോഹന്‍ എന്ന നടന് കെട്ടിപ്പുണരുമ്പോള്‍ അത് സത്യമാണെന്ന ഒരു തോന്നലാണ് ഉണ്ടാവുക. അതിവൈകാരികതയാണ് അതിനു കാരണം. കായലും കയറും എന്ന ചിത്രത്തില്‍ നായിക ജാനു (ജയഭാരതി)വിനെ കായല്ത്തീരത്തുവച്ച് പുണരുമ്പോള്‍ പ്രണയിതാക്കളുടെ മുന്നില്‍ അകപ്പെട്ട ഒരനുഭവമാണ് പ്രേക്ഷകര്‍ക്കുണ്ടാവുന്നത്!
ഈ വൈകാരികത ഏറ്റവും തീവ്രമായി മാറുന്ന പല സിനിമകളുമുണ്ട് . ചട്ടക്കാരിയില്‍ നായിക (ലക്ഷ്മി)യുമൊത്തുള്ള പ്രണയനിമിഷങ്ങള്‍ ഉദാഹരണം. ജൂലീ... എന്ന് തുടങ്ങുന്ന വയലാര്‍-ദേവരാജന്‍ ഗാനത്തിലെ മോഹനെ ഓര്‍മിച്ചാല്‍ മതി. ചട്ടക്കാരി എന്ന സിനിമയില്‍തന്നെ ‘മന്ദസമീരനില്‍ ഒഴുകി ഒഴുകി എത്തും... ’എന്ന ഗാനരംഗവും ഏറെ ഇമോഷണലാണ്. ഇതുകൊണ്ടാവും പ്രണയനായകന് എന്ന പേരില്‍ ഇന്നും മോഹനെ പലരും വിശേഷിപ്പിക്കുന്നതും.
കോളജ് വിദ്യാര്‍ഥിയായും കോടീശ്വരനായും പ്രതിനായകനായും ഗവര്‍ണറായും എല്ലാം മോഹന്‍ വേഷമിട്ടിട്ടുണ്ട്. പലപ്പോഴും ദീര്‍ഘമായ ഇടവേളകള്‍ അഭിനയ ജീവിതത്തില്‍ ഉണ്ടായിരുന്നു. 1972ല്‍ പി.എന്‍.മേനോന് സംവിധാനം ചെയ്ത പണിമുടക്ക് എന്ന സിനിമയില്‍ നടന് മധുവിനൊപ്പം തുടക്കം കുറിച്ചു മോഹന്‍. ടൊവിനോയ്ക്കൊപ്പമുള്ള ഫൊറന്‍സിക്ക് (2020) എന്ന ചിത്രമാണ് ഒടുവില്‍ അഭിനയിച്ച മലയാള സിനിമ.
മലയാളം, തമിഴ് ഉള്‍പ്പെടെ വ്യത്യസ്ത ഭാഷകളില്‍ നൂറോളം നായകന്മാരെ അവതരിപ്പിച്ചു. നിര്‍മാതാവായും സംവിധായകനായും ഗായകനായും തിരക്കഥാകൃത്തായും പേരെടുത്തു. എന്നാല്‍ മോഹനക്കുറിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അവിശ്വസനീയമാണ്. തിരുവള്ളുവര്‍ ജില്ലയിലെ നന്ദിയമ്പാക്കത്തുള്ള വൃദ്ധസേവാശ്രമത്തില്‍ അന്തേവാസിയാണ് മോഹന്‍. മാസംതോറും വലിയ തുക മരുന്നിനു വേണ്ടിവരുന്ന അവസ്ഥയില്‍ ജീവിതം തള്ളിനീക്കുകയാണ്.
2012ല്‍ ഗ്രാമം എന്ന സിനിമ നിര്‍മിച്ച് സാമ്പത്തിക ബാധ്യതകളില്‍പ്പെട്ട് ചെന്നൈയിലെ പൊയ്സ് ഗാര്‍ഡനിലെ വീടുവരെ വിറ്റുകഴിഞ്ഞു. പരിക്ഷീണനാണ്. എങ്കിലും മുഖത്ത് എവിടെയോ പഴയ കാമുകന്റെ മിന്നലാട്ടമുണ്ട്. ശബ്ദത്തില്‍, ചിരിയില്‍ എവിടെയോ പഴയ മോഹനുണ്ട്...
Tags : mohan sharma actor life